പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന സ്മരണയായ നബിദിനം ഇന്ന് സംസ്ഥാനത്തും ലോകമെങ്ങുമുള്ള ഇസ്‌ലാം മത വിശ്വാസികളും ഭക്തിപൂർവ്വം ആചരിക്കുന്നു.
ഈ വർഷത്തെ നബിദിനത്തിന് പ്രത്യേകത കൂട്ടുന്നതായി 1500–ാം ജന്മവാർഷിക ദിനവുമാണ്.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റാലികൾ, കലാപരിപാടികൾ, ഘോഷയാത്രകൾ തുടങ്ങി നിരവധി പരിപാടികൾ നടക്കും. ആരാധനാലയങ്ങളിലും മദ്രസകളിലും വൈദ്യുതാലങ്കാരങ്ങളും കൊടിതോരണങ്ങളും ഒരുക്കി നബിദിനത്തെ വർണാഭമാക്കുകയാണ് വിശ്വാസികൾ.
കഴിഞ്ഞ ദിവസങ്ങളിൽ തന്നെ നബിദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ സംസ്ഥാനത്ത് ആവേശം നിറച്ചിരുന്നു.പതിവ് പ്രാർത്ഥനകൾക്കും ആഘോഷങ്ങൾക്കും പുറമെ, പ്രത്യേക പ്രാർത്ഥനാ സംഗമങ്ങൾ, മീലാദ് റാലികൾ, മൗലീദ് പാരായണം, കലാപരിപാടികൾ, അന്നദാനം തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്. “സർവർക്കും ഗുണം ചെയ്യുന്നവരാണ് ഉത്തമ മനുഷ്യർ” എന്ന പ്രവാചക സന്ദേശം എല്ലാവരും ജീവിതത്തിൽ ഉൾക്കൊള്ളണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നബിദിന സന്ദേശത്തിൽ പറഞ്ഞു.സമസ്ത ഇ.കെ. വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സുന്നി മഹല്ല് ഫെഡറേഷൻ മൂന്ന് മാസം നീളുന്ന മീലാദ് ക്യാംപെയ്‌ൻ സംഘടിപ്പിച്ചിരിക്കുകയാണ്. അതോടൊപ്പം, സമസ്ത കാന്തപുരം വിഭാഗത്തിന്റെ കീഴിലുള്ള കേരള മുസ്ലിം ജമാഅത്ത് തിരുവസന്തം 1500 എന്ന പേരിൽ പ്രത്യേക ക്യാംപെയ്‌ൻ നടത്തുന്നു. സെപ്റ്റംബർ 13-ന് കോഴിക്കോട് രാജ്യാന്തര മീലാദ് സമ്മേളനവും നടക്കും.