വയനാട്ടിലെ ഗതാഗത സൗകര്യങ്ങളുടെ അഭാവം പരിഹരിക്കാന്‍ പുതിയ പാതകള്‍ നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. വ്യക്തമാക്കി. മണ്ഡല പര്യടനത്തിന്റെ ഭാഗമായി വയനാട്ടിലെത്തിയ അവര്‍ ആദ്യ ദിന യാത്ര പൂര്‍ത്തിയാക്കി.
പടിഞ്ഞാറത്തറ – പൂഴിത്തോട് ബദല്‍പാതയുടെ വനാതിര്‍ത്തിയായ കൊട്ടിയാംവയല് പ്രദേശം നേരിട്ടറിയാനെത്തിയപ്പോഴായിരുന്നു പ്രതികരണം.തമരശ്ശേരി ചുരം വഴിയില്‍ തടസ്സമുണ്ടാകുന്ന സാഹചര്യത്തില്‍ വയനാട്ടുകാര്‍ക്ക് അനിവാര്യ സേവനങ്ങള്‍ക്കുപോലും കോഴിക്കോട് പോലെയുള്ള ജില്ലകളെ ആശ്രയിക്കേണ്ടിവരുന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്നും ഇതിന് ബദല്‍പാതകള്‍ ഉടന്‍ സജ്ജമാക്കണമെന്നുമാണ് പ്രിയങ്കയുടെ ആവശ്യം.കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനം പ്രദേശവാസികള്‍ ആവേശത്തോടെ സ്വീകരിച്ചു. ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കുന്ന ജനപ്രതിനിധിയുടെ ഇടപെടലില്‍ വയനാട്ടുകാര്‍ തൃപ്തി പ്രകടിപ്പിക്കുന്നു.

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 10 വയസുകാരിക്ക്
മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയായ 10 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്തി. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10 ആയി.അതേസമയം, കഴിഞ്ഞ ഒരു മാസത്തിനിടെ രോഗം മൂലം ആറുപേര്‍ ജീവന് നഷ്ടപ്പെടുത്തി. കടുത്ത തലവേദന, പനി, ഛര്‍ദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. കുട്ടികളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, അമിതമായ നിശ്ചേഷ്ടത, അസാധാരണമായ പെരുമാറ്റങ്ങള്‍ തുടങ്ങിയവയും രോഗത്തിന്റെ സൂചനകളായി കാണപ്പെടുന്നു.

പുതിയ ജി.എസ്.ടി. പരിഷ്കരണം: വീട്ടമ്മമാര്‍ക്കു കോളടിക്കും
പുതിയ ജിഎസ്ടി നിരക്കുകൾ നടപ്പിലാകുന്നതോടെ വീട്ടമ്മമാര്‍ക്ക് വലിയ ആശ്വാസം പ്രതീക്ഷിക്കാം. നെയ്, ബട്ടര്‍, ചീസ്, പനീര്‍ തുടങ്ങിയ നിരവധി ഭക്ഷ്യ വസ്തുക്കളുടെ വില കുറയുന്നതോടെ അടുക്കള ബജറ്റിന് ഒരു പരിധിവരെ താങ്ങാനാവുന്ന രീതിയാകും.ഇതുവരെ 12 ശതമാനം ജിഎസ്ടി ആയിരുന്ന ബട്ടര്‍, നെയ്, ബട്ടര്‍ ഓയില്‍, ചീസ് എന്നിവയ്ക്ക് ഇനി 5 ശതമാനം മാത്രം ആയിരിക്കും. പനീറില്‍ നിലവിലുണ്ടായിരുന്ന 5 ശതമാനം ജിഎസ്ടി പൂര്‍ണമായും ഒഴിവാക്കും. മില്‍മ വില്‍ക്കുന്ന പാലിന് നേരത്തെപ്പോലെ തന്നെ ജിഎസ്ടി ഇല്ലെങ്കിലും, യു.എച്ച്.ടി (അള്‍ട്രാ ഹൈ ടെംപറേച്ചര്‍) പാലിനും കണ്ടന്‍സ്ഡ് മില്‍ക്കിനുമുള്ള നികുതി കുറയുന്നു. കണ്ടന്‍സ്ഡ് മില്‍ക്കിന് 12 ശതമാനത്തില്‍നിന്ന് 5 ശതമാനമായും, യു.എച്ച്.ടി പാലിന് 5 ശതമാനത്തില്‍നിന്ന് 0 ശതമാനമായും മാറും.ഐസ്ക്രീം, പാസ്ത, സ്പാഗെട്ടി, മക്രോണി, നൂഡില്‍സ്, പ്രമേഹ ഭക്ഷണ സാധനങ്ങള്‍, ജാം, പഴജെല്ലി, റൊട്ടി, ചപ്പാത്തി, ഇന്ത്യന്‍ ബ്രഡുകള്‍ എന്നിവയ്ക്കും ഇനി കുറഞ്ഞ ജിഎസ്ടി നിരക്കായ 5 ശതമാനമേ ബാധകമാകൂ. ഇതോടെ പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ വിലക്കുറവുകള്‍ ലഭ്യമാകും.അതേസമയം, പാലിന്റെ വിലയില്‍ വര്‍ധനയുണ്ടാകാനാണ് സാധ്യത. മില്‍മ ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. പുറം വിപണിയില്‍ പാല് 65 രൂപയ്ക്കടുത്ത് വില്പനയാകുമ്പോഴും, കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 45 മുതല്‍ 49 രൂപ വരെയാണ്. നിലവിലെ അവസ്ഥയില്‍ 10 രൂപയെങ്കിലും കൂട്ടിയില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ക്ഷീര കര്‍ഷകര്‍ വ്യക്തമാക്കുന്നു.ഈ മാസം 15ന് നടക്കുന്ന മില്‍മ ഫെഡറേഷന് യോഗത്തില്‍ പാലിന്റെ വില വര്‍ധനയെ കുറിച്ച് തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട്. എങ്കിലും, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപനം വൈകിക്കാനാണ് സാധ്യത.