
ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ശേഷം അടച്ചിട്ടിരുന്ന അട്ടമല ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികൾക്കായി വീണ്ടും തുറന്നു. ദുരന്തനിവാരണ അതോറിറ്റി നിശ്ചിതമായ കർശന സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിച്ച് ഈ പാലം തുറന്നുവെങ്കിലും, പ്രദേശവാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്ന ഒരു കാൽവഴിയായി മാറിയിട്ടുണ്ട്.ഗ്ലാസ് ബ്രിഡ്ജ് തുറന്ന ആദ്യദിവസം തന്നെ ചില്ലു പാലത്തിന്റെ മനോഹര കാഴ്ച കാണാൻ നിരവധി സഞ്ചാരികൾ എത്തി.
പച്ചപുതച്ച തേയില തോട്ടങ്ങളുടെ നടുവിലായി സ്ഥിതിചെയ്യുന്ന ഈ പാലത്തിൽ നിന്നാൽ, നീലഗിരി മലനിരകളിൽ നിന്നും ചെമ്പ്രമല താഴ്വര വരെ വിസ്തൃതമായ കാഴ്ചകൾ കാണാൻ കഴിയും. മിനുട്ടുകൾക്കുള്ളിൽ മാറിമറിക്കുന്ന കാലാവസ്ഥ, കോടമഞ്ഞും ഇളം കാറ്റും സഞ്ചാരികളെ ആഴത്തിലുള്ള അനുഭവത്തിൽ ആഴ്ച്ച വരുത്തുന്നു.
മുണ്ടക്കൈ ദുരന്തത്തിന് ശേഷം ചൂരല്‍മല, അട്ടമല, മുണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ നിരോധനത്തെ തുടർന്നാണ് ഗ്ലാസ് ബ്രിഡ്ജ് അടച്ചിരുന്നത്. എട്ട് വ്യാപാരികൾ ചേർന്ന് ആരംഭിച്ച ഈ ഗ്ലാസ് ബ്രിഡ്ജ് ഒരു വർഷത്തോളം അടച്ചുകിടന്നിരുന്നെങ്കിലും, ഇപ്പോൾ നിയന്ത്രണങ്ങളോടെ വീണ്ടും തുറന്നത് ടൂറിസം മേഖലയിലും പ്രതീക്ഷകൾ മാറിയിട്ടുണ്ട്.തത്സമയ സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് ടൂറിസം കേന്ദ്രങ്ങൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ പ്രവർത്തിക്കാൻ അനുവദിച്ചതോടെ, അട്ടമല ഗ്ലാസ് ബ്രിഡ്ജ് സഞ്ചാരികളെ ആകർഷിക്കുന്ന പുതിയ കേന്ദ്രമായി മാറിയിട്ടുണ്ട്. അതിജീവനത്തിന്റെ പോരാട്ടത്തിലൂടെ ഈ പ്രദേശത്തെ ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയും ഇപ്പോൾ ഉയർന്നു.
വിവാദങ്ങൾ ചൂടുപിടിക്കുമ്പോൾ; ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ്റെ അപ്രതീക്ഷിത രാജി
വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ രാജി സമർപ്പിച്ചു. വയനാട് കോൺഗ്രസിൽ നീണ്ടുനിന്ന വിഭാഗീയതയും അടുത്തിടെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളും രാജിയിലേക്ക് വഴിമാറിയെന്നാണ് സൂചന.കഴിഞ്ഞ കെപിസിസി യോഗങ്ങളിൽ തന്നെ രാജി സന്നദ്ധത അറിയിച്ചു കൊണ്ടിരുന്നുവെന്നും വയനാട്ടിലെ പാർട്ടി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് നേതൃത്വത്തോട് പറഞ്ഞിരുന്നുവെന്നും അപ്പച്ചൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. രാജിക്ക് നേതൃത്വം എതിർപ്പില്ലെന്നതും അദ്ദേഹം വ്യക്തമാക്കി.എന്നാൽ രാജിയ്ക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് വ്യക്തമാക്കാനാകില്ലെന്ന് അപ്പച്ചൻ വ്യക്തമാക്കി. കെപിസിസി നിർദേശപ്രകാരം തന്നെയാണ് രാജിയെന്ന സൂചനയും ഉയർന്നിട്ടുണ്ട്.മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ എൻ.ഡി. അപ്പച്ചൻ വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. ഡിസിസി പ്രസിഡന്റിനെ മാറ്റാനുള്ള നീക്കങ്ങൾക്കിടെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.
വന്യമൃഗ സംഘര്‍ഷത്തിന് ‘ബ്രേക്ക്’ – വയനാട്ടില്‍ സംസ്‌ഥാനത്തിലെ ആദ്യ ക്രാഷ് ഗാര്‍ഡ് റോപ് ഫെന്‍സിങ്
ജില്ലയില്‍ മനുഷ്യ–വന്യജീവി സംഘര്‍ഷം നിയന്ത്രിക്കാനായി ആരംഭിച്ച പദ്ധതികള്‍ ഫലം കാണുന്നു. പ്രത്യേകിച്ച് മാനന്തവാടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ 10 കോടിയിലധികം രൂപ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതികള്‍ ഗ്രാമീണര്‍ക്ക് ആശ്വാസമായി.മന്ത്രി ഒ.ആര്‍. കേളുവിന്റെ ആസ്‌തി വികസന ഫണ്ടും കിഫ്‌ബി സഹായവും ചേര്‍ന്നാണ് വലിയൊരു പങ്ക് പദ്ധതികള്‍ക്കായി വിനിയോഗിച്ചത്. കൂടാതെ, രാഷ്‌ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.വന്യജീവി ആക്രമണം തടയാന്‍ നിരവധി പ്രദേശങ്ങളില്‍ സോളാര്‍ തൂക്കുവേലി നിര്‍മാണം പൂര്‍ത്തിയായി. എം.എല്‍.എ ആസ്‌തി വികസന ഫണ്ടില്‍നിന്നും രണ്ട് കോടി രൂപ ചെലവഴിച്ച് തിരുനെല്ലി, തവിഞ്ഞാല്‍, പനമരം പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലുമുള്ള പ്രധാന വനാതിര്‍ത്തികളില്‍ വേലി നിര്‍മിച്ചു.അതേസമയം, സംസ്ഥാനത്ത് ആദ്യമായാണ് ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് സംവിധാനം നടപ്പാക്കിയത്. കിഫ്‌ബിയുടെ എട്ട് കോടി രൂപ ഉപയോഗിച്ച് പനമരം പഞ്ചായത്തിലെ ദാസനക്കര മുതല്‍ നീര്‍വാരം വരെയും മാനന്തവാടി നഗരസഭയിലെ കൂടല്‍ക്കടവ് മുതല്‍ പാല്‍വെളിച്ചം വരെയും പദ്ധതികള്‍ പൂര്‍ത്തിയായി.രാഷ്‌ട്രീയ കൃഷി വികാസ് യോജനയുടെ സഹായത്തോടെ വടക്കേ വയനാട്ടിലെ തച്ചറക്കൊല്ലി, മുത്തുമാരി, പാണ്ടുരംഗം, അമ്ബലക്കണ്ടി രണ്ടാംപുഴ തുടങ്ങിയ പ്രദേശങ്ങളിലും വേലി നിര്‍മാണം അവസാന ഘട്ടത്തിലാണ്. പായിമൂല–ബാവലി ചെക്ക്‌പോസ്റ്റ്, 43-ാം മൈല്‍, റസ്സല്‍ക്കുന്ന് കോളനി, താരാഭായി വിവേക് എസ്റ്റേറ്റ് തുടങ്ങി നിരവധി സ്ഥലങ്ങളിലും പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.മുന്‍പ് സോളാര്‍ ഫെന്‍സിങ്, എലിഫന്റ് പ്രൂഫ് വാള്‍, റെയില്‍ ഫെന്‍സ്, സ്റ്റീല്‍ ഫെന്‍സിങ് തുടങ്ങിയ സംവിധാനം ഉപയോഗിച്ചിരുന്നെങ്കിലും വലിയ ഫലം നല്‍കാത്തതിനാല്‍ ഇപ്പോള്‍ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങിന് മുന്‍ഗണന നല്‍കുകയാണ്. വന്യജീവി ആക്രമണം തടയാനായി സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഈ നവീന രീതിയില്‍ സംരക്ഷണ സംവിധാനം ഒരുക്കുന്നത്.