Posted By Anuja Staff Editor Posted On

വിദ്യാർത്ഥികളുടെ വ്യത്യസ്‌ത ശേഷികളെ പരിഗണിക്കുന്ന മൂല്യനിർണയ രീതി നിലവിൽ വരും: മന്ത്രി വി ശിവൻകുട്ടി

കുട്ടികളുടെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക വൈകാരിക മേഖലകളിലെ സമഗ്ര വികാസം ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ മൂല്യ നിർണയ പരിഷ്‌ക്കരണം നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിർണ്ണയ പരിഷ്‌കരണം എന്ന വിഷയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച വിദ്യാഭ്യാസ കോണ്‍ക്ലേവില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.ക്ലാസ്മുറിയില്‍ നടക്കുന്ന പഠനപ്രവർത്തനങ്ങള്‍ ഈ സാധ്യതകള്‍ മുൻനിർത്തിയുള്ളതാകണം.

പഠനപ്രക്രിയയുമായി ഇഴചേർന്ന് നില്‍ക്കുന്ന മൂല്യനിർണ്ണയവും ഇതേ ദിശയിലായിരിക്കും. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നുവരുന്ന പശ്ചാത്തലത്തില്‍ മൂല്യനിർണയത്തിന്റെ രീതിശാസ്ത്രവും കാലോചിതമായി മാറ്റുകയാണ്. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഇത്തരമൊരു കോണ്‍ക്ലേവ് ആദ്യമായിട്ടാണ് കേരളത്തില്‍ സംഘടിപ്പിക്കുന്നത്.സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല ഒരു പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പാതയിലൂടെ മുന്നോട്ട് പോവുകയാണ്.

ഏറെ വർഷങ്ങള്‍ക്ക് ശേഷമാണ് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങള്‍ നടക്കുന്നത്. പാഠ്യപദ്ധതിയുടെ അഭിവാജ്യ ഘടകം എന്ന രീതിയില്‍ മൂല്യനിർണ്ണയ രീതിശാസ്ത്രവും സമഗ്രമായ പരിഷ്‌കരണത്തിന് വിധേയമാകേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുമ്ബോള്‍ നാം കഴിഞ്ഞ കാലത്തെ അനുഭവങ്ങള്‍ പഠിക്കുകയും തിരുത്തലുകള്‍ വരുത്തുകയും അത് ആധുനിക വിദ്യാഭ്യസ പ്രക്രിയയ്ക്ക് അനുസൃതമായി രൂപപ്പെടുത്തേണ്ടതുമുണ്ട്. 2005 മുതല്‍ നാം പിന്തുടർന്നു പോരുന്ന നിരന്തരവിലയിരുത്തല്‍ പ്രക്രിയയുടെ ശക്തിയും ദൗർബല്യങ്ങളും ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്. ടേം പരീക്ഷകളുടെയും നിരന്തരവിലയിരുത്തലിന്റെയും രീതിശാസ്ത്രങ്ങള്‍ ചർച്ചചെയ്യുകയും വേണ്ട തിരുത്തലുകള്‍ നിർദ്ദേശിക്കുകയും വേണം.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. അതിനായി പ്രൈമറി തലത്തില്‍ സമഗ്രഗുണമേന്മാ പദ്ധതിയും പഠനപിന്തുണാ പരിപാടിയും നടപ്പിലാക്കി വരികയാണ്. ഈ ഘട്ടത്തില്‍ മൂല്യനിർണ്ണയ പ്രക്രിയയുടേയും പരിഷ്‌കരണം ആവശ്യമാണ്. സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ-അന്തർദേശീയ പഠനങ്ങളില്‍/സർവ്വേകളില്‍ എന്നും മുന്നില്‍ നിന്ന സംസ്ഥാനം എന്ന നിലയില്‍ കഴിഞ്ഞ വർഷം ചില പഠനങ്ങളില്‍ പിന്നോക്കം പോയത് ഗൗരവമായി വിലയിരുത്തേണ്ട ഒന്നാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തിന് രാജ്യത്ത് എല്ലായിടത്തും ഇപ്പോള്‍ പ്രവേശന പരീക്ഷകള്‍ നടപ്പിലാക്കിയിരിക്കുകയാണ്. മെഡിക്കല്‍ പ്രവേശനത്തിന് നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്, എൻജിനീയറിങ്ങ് വിഷയങ്ങള്‍ക്ക് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ, കേന്ദ്രസർവ്വകലാശാലകളിലെ പ്രവേശനത്തിന് കോമണ്‍ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്, ദേശീയ നിയമ സർവ്വകലാശാലകളിലെ പ്രവേശനത്തിന് കോമണ്‍ ലോ അഡ്മിഷൻ ടെസ്റ്റ്, ടീച്ചർ എഡ്യുക്കേഷൻ പ്രോഗ്രാമുകളിലേക്ക് നാഷണല്‍ കോമണ്‍ എൻട്രൻസ് ടെസ്റ്റ്, കേരളത്തിലെ എൻജിനീയറിങ്ങ് പഠനത്തിന് കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ ആൻഡ് മെഡിക്കല്‍ കോഴ്സസ് എന്നിവ പ്രധാന പരീക്ഷകളാണ്.

ഈ പരീക്ഷകള്‍ എഴുതി മികച്ച റാങ്ക് നേടുന്നവർക്കു മാത്രമേ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടാൻ കഴിയൂ. പ്രവേശന പരീക്ഷകള്‍ ഒരു യാഥാർത്ഥ്യമായി കഴിഞ്ഞ സ്ഥിതിക്ക് നാം നമ്മുടെ കുട്ടികളെയും ഈ പരീക്ഷകളെ നേരിടാൻ സജ്ജമാക്കേണ്ടതുണ്ട്. അതിനായി പരീക്ഷാ ചോദ്യപേപ്പറുകളുടെ നിർമ്മാണത്തിലും നവീകരണം ആവശ്യമാണ്.ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷകളില്‍ സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാർഥികളുടെ പ്രകടനം മെച്ചപ്പെടേണ്ടതുണ്ടെന്നതും മൂല്യനിർണ്ണയ പ്രക്രിയകളുടെ പരിഷ്‌കരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. ദേശീയ തലത്തില്‍ തന്നെ സംസ്ഥാന പരീക്ഷാബോർഡുകള്‍ വ്യത്യസ്ത രീതിശാസ്ത്രമാണ് പത്ത്/പന്ത്രണ്ട് ക്ലാസിലെ മൂല്യനിർണ്ണയത്തിന് ഉപയോഗിക്കുന്നത്. ‘ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ശേഷികളെ വളർത്താൻ (അനാലിസിസ്, ക്രിട്ടിക്കല്‍ തിങ്കിംഗ്, കണ്‍സ്പെറ്റല്‍ ക്ലാരിറ്റി, കമ്മ്യൂണിക്കേഷൻ, ക്രിയേറ്റിവിറ്റി) എന്നിവയെ സഹായിക്കുന്നതാകുകയും പഠനബോധനപ്രക്രിയയെ നിരന്തരമായി പരിഷ്‌കരിക്കാൻ സഹായിക്കുന്നതുമാകണം.

നിലവില്‍ രണ്ടു തരത്തിലുള്ള വിലയിരുത്തല്‍ രീതികളാണ് നാം പിന്തുടരുന്നത്. പഠനപ്രക്രിയയോടൊപ്പം നടക്കേണ്ട നിരന്തരവിലയിരുത്തലും ഒരു നിശ്ചിതകാലയളവില്‍ പാഠ്യപദ്ധതി ലക്ഷ്യമിടുന്ന പഠനനേട്ടങ്ങള്‍ എത്രമാത്രം പഠിതാവ് കൈവരിച്ചു എന്നറിയാനുള്ള ടേം വിലയിരുത്തലുമാണവ. പ്രൈമറിതലം മുതല്‍ ഹയർസെക്കൻഡറിതലം വരെ ഇപ്പോള്‍ ഈ രീതിയാണ് പിന്തുടരുന്നത്. നിരന്തരവും സമഗ്രവുമായ വിലയിരുത്തല്‍ രീതിയാണ് നിലവില്‍ നാം സ്വീകരിച്ചിരിക്കുന്നത്. കുട്ടിയില്‍ അനുസ്യൂതമായി നടക്കുന്ന ഒരു പ്രക്രിയയാണ് പഠനം. അതുകൊണ്ടു തന്നെ ശേഷികളും ധാരണകളും എത്രത്തോളം നേടി എന്ന് പരിശോധിക്കുന്ന വിലയിരുത്തല്‍ പ്രക്രിയയും നിരന്തരമായിരിക്കണം. സമഗ്രമായ വിലയിരുത്തല്‍ എന്നതുകൊണ്ട് അർഥമാക്കുന്നത് കുട്ടിയുടെ വൈജ്ഞാനികവും സാമൂഹികവും വൈകാരികവുമായ മേഖലകളിലെ വിലയിരുത്തലാണ്.നിലവിലെ ക്ലാസ്മുറിയില്‍ വിലയിരുത്തല്‍ പ്രക്രിയയുടെ തുടർച്ചയും സമഗ്രതയും ഉറപ്പാക്കുന്നതിന് വേണ്ടി പ്രധാനമായും വൈജ്ഞാനിക മേഖല, സാമൂഹിക വൈകാരിക മേഖല എന്നീ രണ്ട് മേഖലകളാണ് പരിഗണിക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികള്‍ പാഠ്യപദ്ധതി നിഷ്‌കർഷിക്കുന്ന അടിസ്ഥാന ശേഷികള്‍ ഓരോ ഘട്ടത്തിലും നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതായുണ്ട്. ഈ ക്ലാസുകളിലെല്ലാം നിരന്തര മൂല്യനിർണ്ണയത്തിനായുള്ള മാതൃകകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഫലപ്രദമായി നടക്കുന്നുണ്ടോ എന്നതും ഉറപ്പുവരുത്തണം. ഓരോ പരീക്ഷ കഴിയുമ്ബോഴും അടിസ്ഥാനശേഷികള്‍ നേടാത്ത കുട്ടികള്‍ക്കായുള്ള പഠനപിന്തുണാ പരിപാടിയും സ്‌കൂള്‍ എസ്.ആർ.ജി.യുടെ നേതൃത്വത്തില്‍ തയ്യാറാക്കി സ്‌കൂള്‍ തലങ്ങളില്‍ നടപ്പിലാക്കുകയാണെങ്കില്‍ മാത്രമേ നമുക്ക് ഗുണമേന്മാ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുകയുള്ളൂ. പാദവാർഷിക, അർദ്ധവാർഷിക, വാർഷിക പരീക്ഷകളുടെ തുടർച്ചയായി ഈ പഠനപിന്തുണാ പരിപാടികള്‍ സംഘടിപ്പിക്കണം.മൂല്യനിർണ്ണയ പ്രക്രിയയുടെ ‘ഗുണനിലവാരമുള്ള മാതൃകകള്‍’ ഒന്നുകൊണ്ടു മാത്രം ഗുണമേന്മ വർദ്ധിപ്പിക്കാൻ കഴിയുകയില്ല. വിലയിരുത്തല്‍ ചട്ടക്കൂട് അധ്യാപകർ മനസിലാക്കുകയും അതിനനുസരിച്ചുള്ള പഠനബോധനപ്രവർത്തനങ്ങള്‍ ഏറ്റെടുക്കുകയും വേണം. വിലയിരുത്തല്‍ പ്രക്രിയ നവീകരിക്കുകയും പ്രതീക്ഷിത പഠനലക്ഷ്യങ്ങളിലേക്ക് എല്ലാ പഠിതാക്കളും എത്തുകയും ചെയ്യുമ്ബോള്‍ മാത്രമേ നാം നടപ്പിലാക്കുന്ന വിലയിരുത്തല്‍ പ്രക്രിയ സുതാര്യവും സമഗ്രവും ആണെന്ന് പറയാൻ കഴിയൂ. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നിലവില്‍ ഒന്നര മണിക്കൂർ ദൈർഘ്യമുള്ളതും രണ്ടരമണിക്കൂർ ദൈർഘ്യ മുള്ളതുമായ രണ്ടുതരം പരീക്ഷകളാണ് ഉള്ളത്.ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയുടെ ആകെ അമ്ബത് മാർക്കില്‍ പത്ത് മാർക്ക് നിരന്തര മൂല്യനിർണ്ണയത്തിനും നാല്‍പത് മാർക്ക് എഴുത്തുപരീക്ഷയ്ക്കും രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയുടെ ആകെ നൂറ് മാർക്കില്‍ ഇരുപത് മാർക്ക് നിരന്തരമൂല്യനിർണ്ണയത്തിനും എണ്‍പത് മാർക്ക് എഴുത്ത് പരീക്ഷയ്ക്കും എന്ന രീതിയിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിനായി യോഗ്യത നേടുന്ന നമ്മുടെ കുട്ടികള്‍ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന അടിസ്ഥാന ശേഷികള്‍ നേടുന്നുണ്ടോ എന്ന സംശയം ഉയർന്നുവരുന്നതായും മന്ത്രി പറഞ്ഞു.പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ റവന്യു, ഭവനനിർമ്മാണവകുപ്പ് മന്ത്രി കെ. രാജൻ മുഖ്യ പ്രഭാഷണം നടത്തി പൊതുവിദ്യാഭ്യാസ സെക്രടറി റാണി ജോർജ് സ്വാഗതമാശംസിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് നന്ദി അറിയിച്ചു. എം എല്‍ എ മാരായ എ പ്രദീപ് കുമാർ, മുഹമ്മദ് മുഹ്‌സീൻ, എം വിജിൻ എന്നിവർ സംബന്ധിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *