വാഷിങ്ടൺ: ബഹിരാകാശത്ത് സുരക്ഷിതരാണെന്നും സ്റ്റാർലൈനർ പേടകത്തിൽ ആത്മവിശ്വാസമുണ്ടെന്നുമാണ് സുനിത വില്യംസും ബച്ച് വില്മോറും പറഞ്ഞത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ ലൈവ് വാർത്താ സമ്മേളനത്തിൽ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ജൂൺ 5-ന് ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ഇന്ത്യൻ വംശജ സുനിതക്കും വില്മോറിനും ഭൂമിയിലേക്ക് മടങ്ങാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ജൂൺ 13-നായിരുന്നു മടക്കയാത്ര നടത്തേണ്ടിയിരുന്നത്, എന്നാൽ പേടകത്തിലെ ഹീലിയം ചോർച്ചയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ മൂലം യാത്ര നീളുകയാണ്.
“പേടകം തങ്ങളെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് ഉറപ്പുണ്ട്. പ്രശ്നങ്ങളൊന്നുമില്ല,” സുനിത പറഞ്ഞു. “ബഹിരാകാശത്തെ വാസം സന്തോഷകരമാണ്. ഓരോ നിമിഷവും ആസ്വദിക്കുന്നു. നിലയത്തിലെ ജോലികളും പരീക്ഷണങ്ങളും തുടർന്നുകൊണ്ടിരിക്കുന്നു,” സുനിത പറഞ്ഞു.
ഇരുവരും ബഹിരാകാശത്ത് കുടുങ്ങിയിട്ടില്ലെന്ന് നാസയും ബോയിംഗും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും മടക്കയാത്ര എപ്പോൾ നടക്കുമെന്നത് നാസ വ്യക്തമാക്കിയിട്ടില്ല. ഈ മാസം അവസാനത്തോടെയാണ് മടക്കയാത്രയെന്ന് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ സഞ്ചാരികളെ കാണാൻ ആഗ്രഹം
തിരിച്ചെത്തിയ ശേഷം ബഹിരാകാശ ദൗത്യത്തിനായി നാസയിൽ പരിശീലനത്തിലുള്ള ഇന്ത്യൻ സഞ്ചാരികളെ കാണാൻ ആഗ്രഹിക്കുന്നതായി സുനിത വില്യംസ് പറഞ്ഞു. യു.എസ്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലെ യു.എസ്. എംബസിക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് സുനിത ഇക്കാര്യം പറഞ്ഞത്.
നാസ-ഐ.എസ്.ആർ.ഒ സംയുക്ത പദ്ധതിയുടെ ഭാഗമായി രണ്ട് ഇന്ത്യക്കാരെ നാസയിൽ പരിശീലിപ്പിക്കുന്നുണ്ട്. ഇതിൽ ഒരാളെ ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുക്കും. “ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യയും യു.എസും ഒന്നിച്ച് പ്രവർത്തിച്ച് വിജയങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന്” സുനിത പറഞ്ഞു. “ഇന്ത്യയുമായും ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള സഹകരണം ആകാശത്തിലേക്കുള്ള മനുഷ്യരാശിയുടെ വ്യാപ്തി ഉയർത്തും,” എന്നും സുനിത കൂട്ടിച്ചേർത്തു.