സമ്പൂര്‍ണ ജലബജറ്റ് ജില്ലയായി വയനാട്

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലബജറ്റ് പൂര്‍ത്തീകരിച്ച ജില്ലയായി വയനാട്. ഹരിത കേരളം മിഷന്റെ റിസോഴ്‌സ്‌പേര്‍സണ്‍മാരും തദ്ദേശ സ്ഥാപനതല വൊളണ്ടിയര്‍മാരും വിവിധ വകുപ്പുകളില്‍ നിന്നും മറ്റ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലൂടെയും ഓരോ തദ്ദേശ സ്ഥാപനത്തിലെയും ജല ലഭ്യതയും ജല വിനിയോഗവും സംബന്ധിച്ച വിവര ശേഖരണവും നടത്തിയാണ് ജലബജറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതെന്ന് നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. ഒരു പ്രദേശത്തിന്റെ ജല സ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജല വിതരണം സാധ്യമാക്കുന്നതിന് ഏറെ സഹായകരമാണ് ജലബജറ്റ്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

കൃഷി, മൃഗസംരക്ഷണം, ഗാര്‍ഹികം, വ്യവസായികം, വിനോദസഞ്ചാരം തുടങ്ങിയ വിവിധ മേഖലകള്‍ക്ക് സഹായകമായ അടിസ്ഥാന രേഖയായാണ് ജലബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ഒരു പ്രദേശത്തിന്റെ ജല സ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജല വിതരണം സാധ്യമാക്കാനും ജലബജറ്റ് വഴി സാധിക്കും.ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലത്തിന്റെ ലഭ്യത കൂടുതലായതിനാല്‍ ഇവയുടെ സംഭരണം, വിനിയോഗം എന്നിവയ്ക്കായി ഓരോ തദ്ദേശ സ്ഥാപന തലത്തിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്നും ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. മുഴുവന്‍ പൊതു ജലസ്രോതസ്സുകളും പുനരുജ്ജീവിപ്പിച്ച് സംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കി ജല സംഭരണം ഉറപ്പാക്കും. ഇതിനായി തൊഴിലുറപ്പ് പദ്ധതിയുടേയും മറ്റ് നിര്‍വഹണ വകുപ്പുകളുടെയും സഹകരണം പരമാവധി പ്രയോജനപ്പെടുത്തും. ഹരിത കേരളം മിഷന്റെ മാപ്പത്തോണ്‍ പദ്ധതിയിലൂടെ മാപ്പിങ് പൂര്‍ത്തീകരിച്ച് നീര്‍ച്ചലുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കും. ജില്ലയിലാകെ തദ്ദേശ സ്ഥാപനങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ സ്‌കീമുകള്‍ വ്യാപിപ്പിക്കും. സുരക്ഷിതമാക്കാം പശ്ചിമഘട്ടം, കബനിക്കായി വയനാട് ക്യാമ്പയിനുകളിലൂടെ മറ്റ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. കാര്‍ഷിക മേഖലയിലുള്ള വിളകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ജലബജറ്റ് സഹായകരമാവും. തരിശ് ഇടങ്ങളെ കൃഷി യോഗ്യമാക്കുന്നതിന് പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യും. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ ജലബജറ്റിന്റെ ഭാഗമായി പ്രത്യേക ജലനയം രൂപീകരിക്കാന്‍ ബ്ലോക്ക് തീരുമാനിച്ചിട്ടുണ്ട്.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ സാങ്കേതിക സഹായമാണ് ജലബജറ്റ് തയ്യാറാക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഇപ്രകാരം ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും 4 ബ്ലോക്കുകളിലും ജലബജറ്റ് പൂര്‍ത്തിയായി. ജലബജറ്റിലെ കണ്ടെത്തല്‍ പ്രകാരം ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും ജലബജറ്റ് പൂര്‍ത്തീകരിച്ചപ്പോള്‍ കണക്കുകള്‍ പ്രകാരം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജലം മിച്ചമാണ്. സംസ്ഥാന തലത്തില്‍ ജലബജറ്റ് പൈലറ്റായി നടപ്പിലാക്കുന്നതിന് ജില്ലയിലെ മുട്ടില്‍ പഞ്ചായത്തിനെയാണ് തിരഞ്ഞെടുത്തിരുന്നത്. സംസ്ഥാനത്ത് ജലബജറ്റ് പൂര്‍ത്തീകരിച്ച ആദ്യ ഗ്രാമ പഞ്ചായത്തും മുട്ടില്‍ ആണ്. തിരുവനന്തപുരത്ത് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ ജലബജറ്റ് പ്രകാശനം ചെയ്തത്. തുടര്‍ന്ന് മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *