മുൻഗണനേതര വിഭാഗത്തിലുള്ള നീല, വെള്ള നിറത്തിലുള്ള റേഷൻ കാർഡുകൾക്ക് സെസ് ഏർപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നു. സിവിൽ സപ്ലൈസ് വകുപ്പിന്റെ ആലോചന പ്രകാരം, ഒരു മാസം ഒരു രൂപ വീതം ഈടാക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve
മന്ത്രിസഭ അംഗീകാരം ലഭിച്ചാൽ അടുത്ത സാമ്പത്തിക വർഷം മുതൽ സെസ് പ്രാബല്യത്തിൽ വരാനാണ് സാധ്യത. പ്രാഥമിക ഘട്ടത്തിൽ ഇത് ഒരു വർഷത്തേക്ക് മാത്രം നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ സെസ് പിരിവിലൂടെ സർക്കാരിന് ഒരു വർഷം നാല് കോടിയിലേറെ രൂപ വരുമാനമായി ലഭിക്കുമെന്നാണു കണക്കാക്കുന്നത്. ഈ തുക റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് മാറ്റാനാണ് നിർദ്ദേശം. റേഷൻ വ്യാപാരികളുടെ വേതനപരിഷ്കാരവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത്. നീല കാർഡ് ഉടമകൾക്ക് നൽകിയുവരുന്ന അരിയുടെ വില ഉയർത്തണമെന്ന നിർദേശവും സമിതി മുന്നോട്ടു വച്ചിട്ടുണ്ട്. നിലവിൽ നാല് രൂപയ്ക്ക് വിതരണം ചെയ്യുന്ന അരിയുടെ വില ആറു രൂപയാക്കാൻ ശുപാർശ ചെയ്യുന്നു. കൂടാതെ, പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വർധിപ്പിക്കണമെന്ന നിർദേശവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള നിർദേശങ്ങൾക്കിടയിൽ, വരുമാനം കുറവായ 3,900ത്തോളം റേഷൻ കടകൾ അടച്ച് പൂട്ടണമെന്നും, ഒരു കടയ്ക്ക് 800 റേഷൻ കാർഡുകൾ മതിയാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. പുതുതായി റേഷൻ കടകൾ അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും വകുപ്പിന്റെ മൂന്നംഗ വിദഗ്ധ സമിതി നിർദേശിക്കുന്നു. എന്നാൽ, റേഷൻ കടകളുടെ അടച്ചുപൂട്ടൽ സംബന്ധിച്ച തീരുമാനങ്ങൾ സർക്കാർ ആലോചിച്ച് തീരുമാനിക്കേണ്ടതാണെന്ന നിലപാടാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.