മേപ്പാടി :എരുമക്കൊല്ലി പൂളക്കുന്ന് ഗ്രാമത്തില്‍ അറുമുഖൻ കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലുള്ള യഥാർത്ഥ ഉത്തരവാദികളെ തുറന്നു പറയാൻ എല്ലാവരും ഭയക്കുകയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://whatsapp.com/channel/0029VaJej2aLikgGxsiq3u41
കുറ്റം വനം വകുപ്പിന്റെ തലയിൽ മാത്രം ചാർത്തി മറ്റുള്ളവര്‍ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. പ്രദേശത്ത് തുടരുന്ന മരണങ്ങൾ ക്ഷണിച്ചു വരുത്തിയ കൊലപാതകങ്ങളാണെന്ന് സമിതി ആരോപിച്ചു.അട്ടമല മുതൽ ലക്കിടി വരെയുള്ള ചെമ്ബ്രാ മലനിരകളുടെ കിഴക്കൻ ചരിവിൽ അനിയന്ത്രിതവും നിയമവിരുദ്ധവുമായ ടൂറിസം പ്രവർത്തനങ്ങളും, വനം വകുപ്പിന്റെ തന്നെ ചുമതലയിൽ നടന്നുവരുന്ന ചെമ്ബ്രാ, സൂചിപ്പാറ ഇക്കോ ടൂറിസവും പ്രധാന പ്രശ്നകാരികളാണെന്ന് വ്യക്തമാക്കുന്നു. ജനങ്ങൾ ശക്തമായി പ്രതിഷേധിച്ച് ഈ അനധികൃത പ്രവർത്തനങ്ങൾ നിർത്തിപ്പെടുത്തിയില്ലെങ്കിൽ, ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുമെന്നു മുന്നറിയിപ്പ് നൽകുന്നു.ചെരിവുകളിലുടനീളം പ്രവർത്തിക്കുന്ന അനധികൃത റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഗ്ലാസ് ബ്രിഡ്ജുകൾ, ഓഫ്റോഡ് ട്രക്കിംഗുകൾ, ടെൻ്റ് ടൂറിസം തുടങ്ങിയവ പൂർണ്ണമായും പൊളിച്ചുമാറ്റണമെന്നും സമിതി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ വന്യജീവി പ്രശ്നങ്ങളും കാട്ടാന ആക്രമണങ്ങളും നിയന്ത്രിക്കാനാവില്ലെന്നും അവർ മുന്നറിയിപ്പ് നൽകി. യഥാർത്ഥ പ്രശ്നങ്ങളെ മറച്ച് പൊളിയാൻ ശ്രമിക്കുന്ന മേപ്പാടി പഞ്ചായത്ത് പ്രസിഡന്റും, അംഗങ്ങളും, രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും കപടനാടകമാടുകയാണെന്നും ആരോപിച്ചു.വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർ വരെ ഈ അനധികൃത പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയാണെന്ന് സമിതി ചൂണ്ടിക്കാട്ടി. മുണ്ടക്കൈ ദുരന്തത്തിനു ശേഷവും മേപ്പാടി പഞ്ചായത്തില്‍ മാത്രം 500 ലധികം അനധികൃത റിസോർട്ടുകൾ തുടരുന്നു. വൈത്തിരി പഞ്ചായത്തിലും ഇത്തരം അനധികൃത ടൂറിസം കേന്ദ്രങ്ങൾ പ്രവർത്തിച്ചുവരികയാണ്. റിസോർട്ടുകളുടെ ലൈസൻസുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതിയും വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്.സർവ്വകക്ഷി യോഗങ്ങളിലോ ജനകീയ കൂട്ടായ്മകളിലോ വനം വകുപ്പിന്റെ ഉദ്യോഗസ്ഥരെ ചുറ്റിക്കരുതി വിചാരണ ചെയ്യുന്ന നേതാക്കൾ പോലും യഥാർത്ഥ കുറ്റക്കാരെ മറയ്ക്കാനുള്ള ഗൂഢാലോചനകളിലാണ്. ഇതിന് പുറകിൽ ഒരു വലിയ മാഫിയ സജീവമാണെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.മലഞ്ചരികളിലൂടെ ദിനരാത്രം ആയിരക്കണക്കിന് ജീപ്പുകളും ഓഫ്റോഡ് വാഹനങ്ങളും സഞ്ചരിക്കുന്നതിനാൽ കാട്ടിൽ വലിയ ശബ്ദകേലികളും വെളിച്ചവുമാണ് ഉണ്ടാകുന്നത്. ഇത് പരമ്പരാഗത ആനത്താര വഴികളിലൂടെ സ്വതന്ത്രമായി സഞ്ചരിച്ചിരുന്ന വന്യജീവികളെ കടുത്ത രീതിയിൽ പ്രകോപിപ്പിക്കുകയാണെന്ന് സമിതി വ്യക്തമാക്കുന്നു. അതിനാൽ ഈ അനിയന്ത്രിത ടൂറിസത്തെയും അനധികൃത പ്രവർത്തനങ്ങളെയും അടിയന്തിരമായി നിയന്ത്രിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാറും ഉടൻ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സമിതിയുടെ യോഗത്തില്‍ എൻ. ബാദുഷ അധ്യക്ഷനായി. എം. ഗംഗാധരൻ, തോമസ് അമ്പലവയൽ, ഒ. ജെ. മാത്യു, ബാബു മൈലമ്പാടി, എ.വി. മനോജ്, സണ്ണി മറക്കടവ്, പി.എം. സുരേഷ് എന്നിവരും പ്രസംഗിച്ചു.