സുപ്രീം കോടതി വിധി തിരിച്ചടിയാകും; അരലക്ഷം സ്കൂൾ അധ്യാപകർ തൊഴിൽ നഷ്ട ഭീഷണിയിൽ

അധ്യാപക യോഗ്യതാ പരീക്ഷ (ടെറ്റ്) നിർബന്ധമാണെന്ന സുപ്രീംകോടതി വിധിയോടെ, സംസ്ഥാനത്തെ ലക്ഷക്കണക്കിന് അധ്യാപകരുടെ ജോലി അനിശ്ചിതത്വത്തിലേക്ക്. 2009-ലെ വിദ്യാഭ്യാസ അവകാശനിയമം (ആർടിഇ) നിലവിൽ വന്നതിന് മുൻപേ നിയമിതരായവർക്കും ടെറ്റ് യോഗ്യത വേണമെന്നാണ് കോടതിയുടെ വ്യക്തമായ നിലപാട്.

ഇതോടെ ഇതുവരെ ഇളവനുവദിച്ചിരുന്ന സംസ്ഥാന സർക്കാരിന് പുതിയ തീരുമാനം എടുക്കുകയോ, അല്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുകയോ ചെയ്യേണ്ടിവരും.ആർടിഇ പ്രാബല്യത്തിൽ വന്നതോടെ എൻസിടിഇ നിയമം ഭേദഗതി ചെയ്ത്, 2010 ഓഗസ്റ്റ് 23-ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ ടെറ്റ് യോഗ്യത അധ്യാപക നിയമനത്തിന് നിർബന്ധമാക്കി. തുടർന്ന് 2011 ഫെബ്രുവരി 11-ന് മാർഗരേഖയും പ്രസിദ്ധീകരിച്ചു. 2017 ഓഗസ്റ്റ് 3-ന് കേന്ദ്ര മന്ത്രാലയം നൽകിയ നിർദ്ദേശപ്രകാരം, യോഗ്യത ഇല്ലാത്തവർ 2019 ഏപ്രിൽ 1-നകം അത് നേടേണ്ടതായിരുന്നു.എന്നാൽ ഈ വ്യവസ്ഥകൾ സംസ്ഥാനങ്ങൾ കൃത്യമായി നടപ്പിലാക്കാതെ, കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും അധ്യാപകർക്ക് ഇളവുകൾ അനുവദിച്ചു. ഓരോ വർഷവും മൂന്ന് ടെറ്റ് പരീക്ഷകൾ കേരളത്തിൽ നടക്കുന്നുണ്ടെങ്കിലും, ആർടിഇ വരുന്നതിന് മുമ്പ് നിയമിതരായ അധ്യാപകർ കൂടുതലും പരീക്ഷ എഴുതിയിരുന്നില്ല.ഇപ്പോൾ, അധ്യാപകർക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ അടിയന്തര ഇടപെടലുകൾ വേണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകൾ രംഗത്തെത്തി. 2010-നുമുമ്പ് നിയമിതരായ അധ്യാപകരുടെ ജോലി സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കണമെന്ന് കെഎസ്ടിഎ ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫിയും, എകെഎസ്ടിയു ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണനും ആവശ്യപ്പെട്ടു.

പുതിയ ജി.എസ്.ടി നിരക്ക് ബാദ്ധ്യതയാകുമെന്ന് വസ്ത്ര വ്യാപാരികള്‍

ടെക്‌സ്റ്റൈൽ ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷൻ കേന്ദ്ര ധനമന്ത്രിയോടും ജി.എസ്.ടി കൗൺസിൽ അംഗങ്ങളോടും അടുത്തിടെ പ്രഖ്യാപിച്ച ജി.എസ്.ടി നിരക്കുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. 2017-ൽ നടപ്പിലാക്കിയ പഴയ സംവിധാനം പ്രകാരം 1,000 രൂപ വരെയുള്ള വിൽപ്പനയ്‌ക്ക് 5 ശതമാനം നികുതിയും അതിന് മുകളിലുള്ളതിനും 12 ശതമാനവുമായിരുന്നു.

എന്നാൽ പുതിയ നിരക്കനുസരിച്ച് 1,000 രൂപയുടെ പരിധി 2,500 രൂപയായി ഉയർത്തിയെങ്കിലും, അതിന് മുകളിലുള്ള വിൽപ്പനയ്‌ക്ക് 18 ശതമാനം നികുതി ഏർപ്പെടുത്തിയിരിക്കുകയാണ്.കഴിഞ്ഞ എട്ട് വർഷത്തെ പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ 2,500 രൂപ എന്ന പരിധി വലിയ ആശ്വാസമല്ലെന്നും, 18 ശതമാനം നികുതി ചുമത്തുന്നത് വസ്ത്രവിപണന മേഖലയെ ഗൗരവമായി ബാധിക്കുമെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. ശരാശരി ഉപഭോക്താവ് ഉത്സവസമയത്ത് ഏകദേശം 2,500 രൂപ വസ്ത്രങ്ങൾക്ക് ചെലവഴിക്കുന്ന സാഹചര്യത്തിൽ, അധിക നികുതി ഉപഭോക്താക്കളെയും ചെറുകിട വ്യാപാരികളെയും സാമ്പത്തികമായി ബാധിക്കുമെന്ന് അവർ വ്യക്തമാക്കി.വൻകിട കുത്തകകളും ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളും ഉയർത്തുന്ന സമ്മർദ്ദം കാരണം പരമ്പരാഗത വസ്ത്രവിപണി ഇതിനകം തന്നെ പ്രതിസന്ധിയിലാണെന്നും, ഇത്തരം സാഹചര്യത്തിൽ 18 ശതമാനം നികുതി മേഖലക്ക് തിരിച്ചടിയാകുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി. എല്ലാ വില്പനയ്ക്കും അഞ്ച് ശതമാനം ഏകീകൃത നികുതി നിരക്ക് നടപ്പിലാക്കണമെന്ന ആവശ്യവുമായി അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ രംഗത്തെത്തി.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചേക്കും

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലിക്ക് മുന്നോടിയായി സന്തോഷവാർത്ത ലഭിക്കാനാണ് സാധ്യത. 1.2 കോടിയിലധികം വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (DA)യും ക്ഷാമാശ്വാസവും (DR)യും വീണ്ടും വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഒക്ടോബർ ആദ്യവാരത്തിൽ 3 ശതമാനം വർദ്ധനവ് പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചന.ഈ പരിഷ്‌കരണത്തോടെ, ക്ഷാമബത്ത 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായി ഉയരും. പുതുക്കിയ നിരക്ക് 2025 ജൂലൈ മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ ജീവനക്കാർക്ക് മൂന്ന് മാസത്തെ കുടിശ്ശികയും ലഭിക്കുമെന്നാണു പ്രതീക്ഷ. ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം തന്നെ വർദ്ധിച്ച തുക ക്രെഡിറ്റ് ചെയ്യാൻ സാധ്യതയുണ്ട്.കേന്ദ്രം പതിവുപോലെ വർഷത്തിൽ രണ്ടുതവണ ക്ഷാമബത്ത പരിഷ്‌കരിച്ചുവരുന്നു – ജനുവരി മുതൽ ജൂൺ വരെയുള്ളത് ഹോളിക്ക് മുമ്പും ജൂലൈ മുതൽ ഡിസംബർ വരെയുള്ളത് ദീപാവലിക്ക് മുമ്പുമാണ്. കഴിഞ്ഞ വർഷം ഒക്ടോബർ 16-നാണ് ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചത്. ഈ വർഷം ദീപാവലി ഒക്ടോബർ 20-21 തീയതികളിലായതിനാൽ, അന്ന് പ്രഖ്യാപനമുണ്ടാകാൻ സാധ്യത കൂടുതലാണ്.ഡിഎ കണക്കാക്കുന്നത് വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക (CPI-IW) അടിസ്ഥാനമാക്കിയാണ്. 2024 ജൂലൈ മുതൽ 2025 ജൂൺ വരെയുള്ള ശരാശരി CPI-IW 143.6 ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version