നിപ ബാധയെന്ന് സംശയം; 14കാരന്റെ നില അതീവ ഗുരുതരം
നിപ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 14കാരന്റെ സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. മലപ്പുറം ചെമ്ബ്രശേരി പാണ്ടിക്കാട് സ്വദേശിയായ കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
കുട്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനു ശേഷം നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള മൂന്നുപേർ നിരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാനുള്ള നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.
2018 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ നാല് തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യമായി 2018ല്‍ 17പേർക്ക് ജീവന്‍ നഷ്‌ടപ്പെടുകയും 2021ല്‍ 12കാരനും 2023ല്‍ രണ്ടുപേരും മരിക്കുകയും ചെയ്തു.
അതേസമയം, പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 10 വയസ്സുകാരി കോഴിക്കോട് മരണപ്പെട്ടു. എളേറ്റില്‍ വട്ടോളി പുതിയോട് കളുക്കാൻചാലില്‍ ഷരീഫിന്റെ മകള്‍ ഫാത്തിമ ബത്തൂല്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആണ് മരണം സംഭവിച്ചത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് ആദ്യം വീടിനടുത്തുള്ള ആശുപത്രിയിലായിരുന്നു ചികിത്സ. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതോടെ നാലുദിവസം മുമ്പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കും. ഫാത്തിമയുടെ പിതാവ് ഷരീഫ് വിദേശത്തുള്ളതിനാൽ അദ്ദേഹം നാട്ടിലെത്തിയ ശേഷം സംസ്കാരം നടത്തും.
Comments (0)