ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി മുന്നോട്ട് കൊണ്ടുപോകാമെന്ന് വിദഗ്ധ സമിതി ശുപാർശ നൽകി. സാമൂഹിക ആഘാത പഠന റിപ്പോർട്ട് അവലോകനം ചെയ്ത ഒൻപതംഗ സമിതിയാണ് പദ്ധതി നടപ്പാക്കാൻ അനുമതി നൽകിയിരിക്കുന്നത്. വിമാനത്താവളം നിർമിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ കിടപ്പാടം നഷ്ടമാകുന്നവർക്കായി പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്ന നിർദേശവും സമിതി മുന്നോട്ടുവച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
തൃക്കാക്കര ഭാരത് മാതാ കോളേജിലെ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് വിഭാഗമാണ് ഈ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടത്തിയത്. രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കിയ പഠന റിപ്പോർട്ട് സാമൂഹിക നീതി വകുപ്പിലെ മുൻ അഡീഷണൽ ഡയറക്ടർ പി. പ്രതാപന്റെ അധ്യക്ഷത്വത്തിലുള്ള വിദഗ്ധ സമിതി പരിശോധിച്ചു.
പദ്ധതി നടപ്പാക്കിയാൽ പ്രദേശത്തിന് വലിയ സാമ്പത്തിക-സാമൂഹിക പ്രയോജനമുണ്ടാകുമെന്ന് സമിതി വിലയിരുത്തി. ശബരിമല തീർത്ഥാടകരും പ്രവാസികളും വിനോദസഞ്ചാരികളും വിമാനത്താവളം ഉപയോഗിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇതിലൂടെ സംസ്ഥാന സർക്കാരിന് വലിയ വരുമാനമുണ്ടാകുമെന്നും സമിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, ചെറുവള്ളി എസ്റ്റേറ്റ് ഇല്ലാതാകുന്നതോടെ ആശ്രിതരാകുന്നവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കാഞ്ഞിരപ്പള്ളി താലൂക്കിലെ മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 245 പേരുടെ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റുമാണ് പദ്ധതി നടപ്പാക്കാൻ ഏറ്റെടുക്കേണ്ടത്. ഇതിൽ 238 കുടുംബങ്ങൾ എസ്റ്റേറ്റിനുള്ളിലുമാണ് താമസം. പുറമേ, 114 കുടുംബങ്ങളെയും പുനരധിവാസിപ്പിക്കേണ്ടതുണ്ടാകും. 100 വർഷത്തിലധികം പഴക്കമുള്ള കാരിത്തോട് എൻഎം എൽപി സ്കൂൾ, ഏഴ് ആരാധനാലയങ്ങൾ, അഞ്ച് കച്ചവട സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ എന്നിവയും മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.
പൊതു വികസന പ്രവർത്തനങ്ങൾക്കായി ആരാധനാലയങ്ങളുടെ സ്ഥലവും ഏറ്റെടുക്കാമെന്ന് വിദഗ്ധ സമിതി ശുപാർശ ചെയ്തു. കുടിയെഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് വിമാനത്താവളത്തിൽ ജോലി നൽകണമെന്ന നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. കിടപ്പാടം നഷ്ടമാകുന്നവർക്ക് ആനുകൂല്യങ്ങളടങ്ങിയ പുനരധിവാസ പാക്കേജ് നടപ്പിലാക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സാമൂഹിക ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി സംസ്ഥാന സർക്കാരിന് മുന്നോട്ട് കൊണ്ടുപോകാമെന്ന് വിദഗ്ധ സമിതി വിലയിരുത്തി.