രാജ്യത്തെ ജനങ്ങൾക്ക് ചികിത്സാ ചെലവ് കുറഞ്ഞു ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏറ്റവും വലിയ ബാദ്ധ്യത ചികിത്സാ ചെലവുകളാണ്. 2014 മുതൽ സർക്കാർ ആരോഗ്യ മേഖലയിലുണ്ടാക്കിയ മാറ്റങ്ങൾ ചികിത്സാ ചെലവുകൾ കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിച്ചു എന്നാണ് പ്രധാനമന്ത്രിയുടെ വിലയിരുത്തൽ.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
മധ്യപ്രദേശിലെ ഛാതാപുര്‍ ജില്ലയിൽ ഭാഗേശ്വര്‍ ധാം മെഡിക്കൽ ആൻഡ് സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹരായ എല്ലാവർക്കും ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യുമെന്നും ഇതിന്റെ ഭാഗമായി കാർഡ് ഉടമകൾക്ക് അഞ്ച് ലക്ഷം രൂപവരെ സൗജന്യ ചികിത്സ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 70 വയസ്സിനു മുകളിലുള്ള ആയുഷ്മാൻ കാർഡ് ഉടമകൾക്ക് ഇതിനകം ഈ സൗകര്യം പ്രാബല്യത്തിൽ ആണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആയുഷ്മാൻ കാർഡ് ഉടൻ സ്വന്തമാക്കണമെന്നും, അതിനായി ഏത് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടാലും തനിക്ക് നേരിട്ട് കത്തെഴുതി അറിയിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
കേന്ദ്രസർക്കാർ നടപ്പാക്കുന്ന ആരോഗ്യ പദ്ധതികൾക്കെക്കുറിച്ചും മറ്റ് ക്ഷേമപദ്ധതികളെക്കുറിച്ചും ജനങ്ങൾക്ക് ബോധവത്കരണം നടത്തണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു. വിവിധ മതസംഘടനകൾ ആരോഗ്യ മേഖലയിൽ നടത്തുന്ന സേവനങ്ങൾ പ്രശംസനീയമാണെന്നും ചിത്രകൂട് ഇതിന് മികച്ച ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.