വൈദ്യുതി വാഹനങ്ങളുടെ വിൽപ്പന രണ്ട് ലക്ഷം കടന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ ഇലക്‌ട്രിക് ചാർജിംഗ് അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കാൻ ടാറ്റ മുന്നൊരുങ്ങുന്നു. 2027ഓടെ നാല് ലക്ഷം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ഹൈവേകളിൽ മാത്രം 30,000ലധികം പൊതു ചാർജിംഗ് സ്റ്റേഷനുകൾ സജ്ജമാക്കാൻ ചാർജ് പോയിന്റ് ഓപ്പറേറ്റർമാരും എണ്ണ വിപണന കമ്പനികളും ചേർന്നുള്ള ‘ഓപ്പൺ കൊളാബറേഷൻ 2.0’ പദ്ധതി നടപ്പാക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/CyrYFy1m4b928e7srkZyve
അതിനൊപ്പം, വീടുകൾക്കും സ്വകാര്യ ഇടങ്ങൾക്കുമായി ഒന്നരലക്ഷത്തിലധികം ചാർജിംഗ് പോയിന്റുകളും 2,500 കമ്മ്യൂണിറ്റി ചാർജിംഗ് സെന്ററുകളും സ്ഥാപിക്കും. എല്ലാ ഇലക്‌ട്രിക് വാഹന മോഡലുകൾക്കും അനുയോജ്യമായ രീതിയിൽ ഈ ചാർജിംഗ് സൗകര്യങ്ങൾ രൂപകൽപ്പന ചെയ്യുമെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിള്‍സ് മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര വ്യക്തമാക്കി. കുറഞ്ഞ സമയം കൊണ്ട് ചാർജിംഗ് പൂർത്തിയാക്കാൻ കഴിയുന്ന മുൻനിര സാങ്കേതികവിദ്യകളും ടാറ്റ ഉപയോഗപ്പെടുത്തും.
രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ വളർച്ച അതിവേഗം പുരോഗമിക്കുമ്പോൾ, പെട്രോൾ-ഡീസൽ ഇറക്കുമതിയെയും പമ്പുകളുടെ പ്രവർത്തനത്തെയും ഇത് നേരിയ തോതിൽ ബാധിക്കാനിടയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇലക്‌ട്രിക് വാഹനങ്ങൾ ഗണ്യമായി ഉയരും, കൂടാതെ ഇന്ധന വാഹനങ്ങളെ അപേക്ഷിച്ച് വിലക്കുറവുള്ള ഇ.വി മോഡലുകൾ വിപണിയിൽ എത്തുമെന്ന് കണക്കാക്കപ്പെടുന്നു. നിരവധി വാഹന നിർമ്മാതാക്കൾ ഇലക്‌ട്രിക് വാഹനങ്ങളുടെ ഉൽപാദന നിരക്ക് ഉയർത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നുവെന്നതാണ് ഇക്കാര്യം സ്ഥിരീകരിക്കുന്ന മറ്റൊരു സൂചന.