Posted By Anuja Staff Editor Posted On

യു.പിയില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് ശ്രദ്ധേയം

കണക്കുകള്‍ പ്രകാരം 35 സീറ്റുകളില്‍ ബിജെപിയും 42 സീറ്റുകളില്‍ കോണ്‍ഗ്രസ്-സമാജ്വാദി സഖ്യവും മുന്നിട്ടുനില്‍ക്കുകയാണ്.ആദ്യഘട്ട വോട്ടെണ്ണലില്‍ ബിജെപി ക്യാമ്ബുകള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് പ്രതികൂല ഫലസൂചനയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. അമേഠിയിലും ഉള്‍പ്പെടെ ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണ് കോണ്‍ഗ്രസ്-എസ്.പി സഖ്യം നല്‍കുന്നത്.

ഒരുവേള വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിലായിരുന്നു. കോണ്‍ഗ്രസിന്റെ അജയ് റായ് ആയിരുന്നു മുന്നിട്ടുനിന്നിരുന്നത്. പിന്നീട് ലീഡ് നില മാറിമറിഞ്ഞു. അമേഠി മണ്ഡലത്തില്‍ കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയില്‍ അട്ടിമറിച്ച സ്മൃതി ഇറാനിയും 10400 വോട്ടിന് പിന്നിലാണ്. മനേക ഗാന്ധി, ധർമേന്ദ്ര കശ്യപ്, അസംഗഢില്‍ ദിനേഷ് ലാല്‍ യാദവ്, രാജേഷ് വർമ, കമലേഷ് പസ്വാൻ, ഹരിഷ് ദിവേദി, അജയ് കുമാർ മിശ്ര തുടങ്ങിയ ബിജെപിയുടെ സിറ്റിങ് എംപിമാർ പിന്നിലാണ്. റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി അരലക്ഷത്തില്‍പരം വോട്ടുകള്‍ക്കും കാനൗജില്‍ അഖിലേഷ് യാദവ് 35000 വോട്ടുകള്‍ക്കുമാണ് മുന്നിട്ടുനില്‍ക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 64 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. ബി.എസ്.പി 6, എസ്.പി 2, കോണ്‍ഗ്രസ് 2 എന്നിങ്ങനെയായിരുന്നു സീറ്റ്നില. 2014ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 80 സീറ്റുകളില്‍ 71 സീറ്റുകള്‍ പിടിച്ചെടുത്താണ് ബിജെപി സംസ്ഥാനത്ത് ശക്തിപ്രകടനം നടത്തിയത്. 2022ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി തരംഗമായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. 2024 ജനുവരിയില്‍ അയോധ്യക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തിക്കൊണ്ടായിരുന്നു ബിജെപി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് അനൗദ്യോഗികമായി പ്രവേശിച്ചത്. തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിക്കൊണ്ട് ഇന്ത്യാ സഖ്യവും ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *