കേരളത്തിലെ സ്വർണവിപണിയിൽ വീണ്ടും ഞെട്ടിക്കുന്ന വിലക്കയറ്റമാണ് അനുഭവപ്പെട്ടിരിക്കുന്നത്. രൂപയുടെ മൂല്യം ഇടിഞ്ഞതും രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വവും ചേർന്നതാണ് വില ഇത്രയും കുതിക്കാൻ പ്രധാന കാരണം. ഡോളർ സൂചികയിലെ ചാഞ്ചാട്ടവും അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളും സ്വർണവിലയെ റെക്കോർഡ് ഉയരത്തിലേക്ക് നയിച്ചു. മാസങ്ങൾക്ക് മുമ്പ് വരെ സ്വർണവില പിടിച്ചുനിൽക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ 80,000 രൂപയ്ക്ക് സമീപം എത്തുമെന്ന ആശങ്ക വിപണിയിലുണ്ട്. ആഭരണം വാങ്ങാൻ പദ്ധതിയിടുന്നവരെ നിരാശപ്പെടുത്തുന്ന തരത്തിലാണ് ഇന്നത്തെ വർധന. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,200 രൂപയാണ് കൂടിയത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 150 രൂപ ഉയർന്ന് 9,620 രൂപയിലെത്തി. ഇതോടെ ഒരു പവന്റെ വില 76,960 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 7,895 രൂപ, 14 കാരറ്റ് സ്വർണം 6,145 രൂപ, 9 കാരറ്റ് സ്വർണം 3,970 രൂപ എന്ന നിലയിലാണ്. വെള്ളിയുടെ വിലയും ഗ്രാമിന് 1 രൂപ ഉയർന്ന് 128 രൂപയായി. രാജ്യാന്തര വിപണിയിൽ ഔൺസ് സ്വർണം 3,447 ഡോളറിലെത്തി. ഇതോടെ സ്വർണത്തിന്റെ കുതിപ്പ് എവിടെ എത്തുമെന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.