ജില്ലയില്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് കുറുവ ദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണവും യന്ത്രസഹായത്തോടെയുള്ള മണ്ണെടുപ്പ് നിയന്ത്രണവും പിന്‍വലിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡി.ആര്‍. മേഘശ്രീ ഉത്തരവിട്ടു.
ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുമ്പോള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ചു.യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണെടുപ്പ് നടത്തുന്നത് സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചാല്‍ മാത്രമേ ബന്ധപ്പെട്ട വകുപ്പുകള്‍ അനുമതി നല്‍കുകയുള്ളു. നീര്‍ച്ചാലുകള്‍ ഉള്‍പ്പെടെ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം വിലക്കമുള്ള പ്രദേശങ്ങളില്‍ മണ്ണ് നിക്ഷേപിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. മണ്ണ് നീക്കം ചെയ്തതിനെ തുടര്‍ന്ന് അപകടമുണ്ടായാല്‍ അതിന് അനുമതി നല്‍കിയ വകുപ്പിനായിരിക്കും പൂർണ്ണ ഉത്തരവാദിത്വം.
അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അല്ലെങ്കില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുന്ന സാഹചര്യങ്ങളിലും ശക്തമായ മഴ പെയ്യുമ്പോഴും യന്ത്രസഹായത്തോടെ നടത്തുന്ന മണ്ണെടുപ്പ് നിര്‍ത്തിവെയ്ക്കേണ്ടതാണെന്ന് ഉത്തരവില്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 10 വയസുകാരിക്ക്
മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയായ 10 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്തി. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10 ആയി.അതേസമയം, കഴിഞ്ഞ ഒരു മാസത്തിനിടെ രോഗം മൂലം ആറുപേര്‍ ജീവന്‍ നഷ്ടപ്പെടുത്തി. കടുത്ത തലവേദന, പനി, ഛര്‍ദ്ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. കുട്ടികളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, അമിതമായ നിശ്ചേഷ്ടത, അസാധാരണമായ പെരുമാറ്റങ്ങള്‍ തുടങ്ങിയവയും രോഗത്തിന്റെ സൂചനകളായി കാണപ്പെടുന്നു.
പുതിയ ജി.എസ്.ടി. പരിഷ്‌കരണം: വീട്ടമ്മമാര്‍ക്കു കോളടിക്കും
പുതിയ ജിഎസ്‌ടി നിരക്കുകൾ നടപ്പിലാകുന്നതോടെ വീട്ടമ്മമാര്‍ക്ക് വലിയ ആശ്വാസം പ്രതീക്ഷിക്കാം. നെയ്, ബട്ടര്‍, ചീസ്, പനീര്‍ തുടങ്ങിയ നിരവധി ഭക്ഷ്യ വസ്തുക്കളുടെ വില കുറയുന്നതോടെ അടുക്കള ബജറ്റിന് ഒരു പരിധിവരെ താങ്ങാനാവുന്ന രീതിയാകും.ഇതുവരെ 12 ശതമാനം ജിഎസ്‌ടി ആയിരുന്ന ബട്ടര്‍, നെയ്, ബട്ടര്‍ ഓയില്‍, ചീസ് എന്നിവയ്ക്ക് ഇനി 5 ശതമാനം മാത്രം ആയിരിക്കും. പനീറില്‍ നിലവിലുണ്ടായിരുന്ന 5 ശതമാനം ജിഎസ്‌ടി പൂര്‍ണമായും ഒഴിവാക്കും. മില്‍മ വില്‍ക്കുന്ന പാലിന് നേരത്തെപ്പോലെ തന്നെ ജിഎസ്‌ടി ഇല്ലെങ്കിലും, യു.എച്ച്.ടി (അള്‍ട്രാ ഹൈ ടെംപറേച്ചര്‍) പാലിനും കണ്ടന്‍സ്‌ഡ് മില്‍ക്കിനുമുള്ള നികുതി കുറയുന്നു. കണ്ടന്‍സ്‌ഡ് മില്‍ക്കിന് 12 ശതമാനത്തില്‍നിന്ന് 5 ശതമാനമായും, യു.എച്ച്.ടി പാലിന് 5 ശതമാനത്തില്‍നിന്ന് 0 ശതമാനമായും മാറും.ഐസ്‌ക്രീം, പാസ്‌ത, സ്‌പാഗെട്ടി, മക്രോണി, നൂഡില്‍സ്, പ്രമേഹ ഭക്ഷണ സാധനങ്ങള്‍, ജാം, പഴജെല്ലി, റൊട്ടി, ചപ്പാത്തി, ഇന്ത്യന്‍ ബ്രഡുകള്‍ എന്നിവയ്ക്കും ഇനി കുറഞ്ഞ ജിഎസ്‌ടി നിരക്കായ 5 ശതമാനമേ ബാധകമാകൂ. ഇതോടെ പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായ വിലക്കുറവുകള്‍ ലഭ്യമാകും.അതേസമയം, പാലിന്റെ വിലയില്‍ വര്‍ധനയുണ്ടാകാനാണ് സാധ്യത. മില്‍മ ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന. പുറം വിപണിയില്‍ പാല്‍ 65 രൂപയ്ക്കടുത്ത് വില്പനയാകുമ്പോഴും, കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 45 മുതല്‍ 49 രൂപ വരെയാണ്. നിലവിലെ അവസ്ഥയില്‍ 10 രൂപയെങ്കിലും കൂട്ടിയില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ക്ഷീര കര്‍ഷകര്‍ വ്യക്തമാക്കുന്നു.ഈ മാസം 15ന് നടക്കുന്ന മില്‍മ ഫെഡറേഷന്‍ യോഗത്തില്‍ പാലിന്റെ വില വര്‍ധനയെ കുറിച്ച് തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട്. എങ്കിലും, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപനം വൈകിക്കാനാണ് സാധ്യത.recommended by