
തരുവണ സർവീസ് സഹകരണ ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയിരിക്കുകയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കീഴിലുള്ള ബാങ്കിൽ നടന്ന ഇടപാടുകളിലാണ് അസിസ്റ്റന്റ് രജിസ്ട്രാർ അന്വേഷണം നടത്തിയത്.
ജീവനക്കാരുടെ വ്യക്തിഗത അക്കൗണ്ടുകളിൽ കോടികൾ വരുന്ന ഇടപാടുകൾ നടന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ബാങ്ക് സെക്രട്ടറി വിജയേശ്വരിയുടെ അക്കൗണ്ടിൽ മാത്രം 2014 മുതൽ 2023 വരെ 2.41 കോടി രൂപ വരവും, അതിൽ നിന്ന് ഏകദേശം സമാനമായ ചെലവും രേഖപ്പെടുത്തിയിട്ടുണ്ട്. ശമ്പളത്തുക ഒഴികെ പല സാമ്പത്തിക ഇടപാടുകളും അക്കൗണ്ടിലൂടെ നടന്നതായാണ് കണ്ടെത്തൽ.ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, വീടുപണി പോലുള്ള ആവശ്യങ്ങൾക്കും മറ്റ് ബാങ്ക് ഇടപാടുകൾക്കുമായി അക്കൗണ്ടിൽ വലിയ തുകകൾ വന്നതായി അവർ വിശദീകരിച്ചതുമാണ് ജോയിന്റ് രജിസ്ട്രാർ നൽകുന്ന മറുപടി. ഇതോടൊപ്പം, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും, വ്യക്തിപരമായ ഇടപാടുകൾ മാത്രമേ ജീവനക്കാരുടെ അക്കൗണ്ടുകളിൽ നടത്താവൂ എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
NIOS ക്ലാസ് 10, 12 പരീക്ഷാ തീയതികള്‍ 2025 പുറത്തിറങ്ങി
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് (NIOS) 2025-ലെ 10-ാം ക്ലാസ് (സെക്കന്‍ഡറി), 12-ാം ക്ലാസ് (സീനിയര്‍ സെക്കന്‍ഡറി) പൊതു പരീക്ഷകളുടെ തീയതി ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക വിജ്ഞാപനപ്രകാരം, തിയറി പരീക്ഷകള്‍ 2025 ഒക്‌ടോബര്‍ 14-ന് രാജ്യത്തുടനീളവും വിദേശ കേന്ദ്രങ്ങളിലും ആരംഭിക്കും. 10-ാം ക്ലാസിന്റെയും 12-ാം ക്ലാസിന്റെയും പരീക്ഷകള്‍ നവംബര്‍ 18-ന് അവസാനിക്കും. ഒരിക്കല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ ഷെഡ്യൂളില്‍ മാറ്റം വരുത്തില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
കുഴല്‍പ്പണം പിടികൂടിയ കേസില്‍ നടപടിക്രമം പാലിച്ചില്ല; വൈത്തിരി എസ്‌എച്ച്‌ഒക്കും മൂന്ന് പൊലീസുകാര്‍ക്കും സസ്‌പെൻഷൻ
വയനാട്ടില്‍ കുഴല്‍പ്പണം പിടികൂടിയ കേസില്‍ നടപടിക്രമത്തില്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി. വൈത്തിരി എസ്‌എച്ച്‌ഒ കെ. അനില്‍കുമാറിനെയും ഉദ്യോഗസ്ഥരായ അബ്ദുല്‍ ഷുക്കൂര്‍, ബിനീഷ്, അബ്ദുല്‍ മജീദ് എന്നിവരെയും സസ്‌പെന്‍ഡ് ചെയ്തു.മലപ്പുറം സ്വദേശികളില്‍ നിന്ന് പിടികൂടിയ 3.30 ലക്ഷം രൂപയുടെ കുഴല്‍പ്പണം സംബന്ധിച്ച വിവരം കൃത്യമായി റിപ്പോര്‍ട്ട് ചെയ്തില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വയനാട് എസ്പി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരമേഖല ഐജി സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.