സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇന്ന് പവന് 920 രൂപയുടെ വൻ വർധനവ് രേഖപ്പെടുത്തിയതോടെ ഒരു പവന്റെ വില 89,480 രൂപയായി.
ഇതാദ്യമായാണ് സ്വർണവില 89,000 രൂപയുടെ അതിരു കടക്കുന്നത്. ഗ്രാമിന് 115 രൂപ കൂടി 11,185 രൂപയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പവന് 1,920 രൂപയുടെ വർധനവാണ് സംഭവിച്ചത് — ഇതിൽ ആയിരം രൂപയുടെ ഉയർച്ച ഇന്നലെ മാത്രം രേഖപ്പെടുത്തി.വില ഉയർന്നതിനെത്തുടർന്ന് ആഭരണങ്ങൾ വാങ്ങാനുള്ള ചെലവിലും വൻ വ്യത്യാസം. 10 ശതമാനം പണിക്കൂലിയും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇപ്പോൾ 1.01 ലക്ഷം രൂപ നൽകേണ്ട സാഹചര്യമാണുള്ളത്. വെള്ളിയുടെ ഇന്നത്തെ നിരക്ക് ഗ്രാമിന് 167 രൂപയും കിലോഗ്രാമിന് 1,67,000 രൂപയുമാണ്.അമേരിക്കയിലെ സർക്കാർ അടച്ചുപൂട്ടൽ ഭീഷണിയും വ്യാപാര തീരുവകളിലെ അനിശ്ചിതത്വവുമാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിക്കാൻ പ്രധാന കാരണം. വൻകിട നിക്ഷേപ സ്ഥാപനങ്ങളും കേന്ദ്ര ബാങ്കുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടിയതോടെ വിലയിൽ അതിവേഗ ഉയർച്ചയുണ്ടായി. ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തലും ഈ പ്രവണതയെ ശക്തമാക്കി.അമേരിക്കൻ ഡോളറും യു.എസ് ബോണ്ടുകളും ഒഴിവാക്കി സ്വർണശേഖരം കൂട്ടുന്നതിലേക്കാണ് കേന്ദ്ര ബാങ്കുകൾ തിരിയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ദീപാവലിയോടെ രാജ്യാന്തര വിപണിയിൽ ഔൺസിന് സ്വർണവില 4,000 ഡോളർ കടക്കുമെന്നാണ് പ്രവചനം. അതിനാൽ ദീപാവലിക്ക് മുൻപ് കേരളത്തിൽ ഗ്രാമിന് 12,000 രൂപ കടക്കുന്ന വിലയിലേക്കാണ് സ്വർണം നീങ്ങുന്നതെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.