സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതിന്റെ പശ്ചാത്തലത്തില്‍ ഒമ്പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപം ചക്രവാത ചുഴി രൂപം കൊണ്ടിരിക്കുകയാണ്. ഞായറാഴ്ചയോടെ ഇത് കേരള–കർണാടക തീരപ്രദേശത്തിന് സമീപം ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇതിനെ തുടര്‍ന്ന് കേരള–ലക്ഷദ്വീപ് തീരപ്രദേശങ്ങളില്‍ ഒക്ടോബർ 18 വരെ മത്സ്യബന്ധനം നിരോധിച്ചിരിക്കുന്നു. കൂടാതെ, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 17 ന് രാത്രി പതിനൊന്നര വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക്–പടിഞ്ഞാറന്‍ കാലാവർഷം പിന്‍വാങ്ങി തുലാവർഷം ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മധ്യവും തെക്കന്‍ ജില്ലകളിലും അടുത്ത രണ്ട് ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്
വധശിക്ഷയിൽ ആധുനിക മാർഗങ്ങൾ പരിഗണിക്കാൻ കേന്ദ്രം വിസമ്മതിച്ചു; കടുത്ത വിമർശനവുമായി സുപ്രീംകോടതി
വധശിക്ഷയുടെ നടപ്പാക്കൽ രീതി സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിലപാട് ചോദ്യം ചെയ്തുകൊണ്ട് സുപ്രീംകോടതി കഠിന വിമർശനം ഉന്നയിച്ചു. തൂക്കിലേറ്റലിന് പകരം വിഷം കുത്തിവയ്ക്കൽ പോലുള്ള ആധുനിക മാർഗങ്ങൾ സ്വീകരിക്കാനുള്ള നിർദേശത്തോട് കേന്ദ്രം എതിർപ്പ് പ്രകടിപ്പിച്ചതിന്മേലാണ് കോടതി പ്രതികരിച്ചത്. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ തയ്യാറല്ലെന്നതാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.തൂക്കിലേറ്റണോ, വിഷം കുത്തിവയ്ക്കലിലൂടെയോ ശിക്ഷ നടപ്പാക്കണമോ എന്ന കാര്യത്തിൽ തടവുകാരന് തീരുമാനമെടുക്കാൻ അവസരം നൽകാനുള്ള ആശയത്തോടും കേന്ദ്രം പ്രതികൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.തൂക്കിലേറ്റൽ ക്രൂരവും അനാവശ്യമായ വേദനയും ഉണ്ടാക്കുന്ന രീതിയാണെന്നും അതിന് പകരം വിഷം കുത്തിവയ്ക്കൽ, വെടിവയ്പ്പ്, വൈദ്യുതി തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കണമെന്നുമുള്ള പൊതുതാൽപര്യ ഹരജിയെയാണ് കോടതി പരിഗണിച്ചത്. തൂക്കിലേറ്റുമ്പോൾ പ്രതി നേരിടുന്ന വേദനയും മരിക്കാൻ എടുക്കുന്ന സമയവും പരിശോധിക്കണമെന്ന് നേരത്തെ കോടതി നിർദേശിച്ചിരുന്നു.അമേരിക്കയിലെ 50ൽ 49 സംസ്ഥാനങ്ങളും തൂക്കിലേറ്റൽ ഒഴിവാക്കിയെന്നും അവിടങ്ങളിൽ വിഷം കുത്തിവയ്ക്കലാണ് സാധാരണമായ രീതിയെന്നും ഹരജിക്കാരനായ അഡ്വ. റിഷി മൽഹോത്ര ചൂണ്ടിക്കാട്ടി. വിഷം കുത്തിവച്ചാൽ ഉടനടി മരണം സംഭവിക്കുമ്പോൾ, തൂക്കിലേറ്റിയാൽ ശരീരം 40 മിനുട്ട് വരെ കയറിൽ തൂങ്ങിയിരിക്കേണ്ട സാഹചര്യമുണ്ടാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.മാന്യമായ രീതിയിൽ മരിക്കാനുള്ള അവകാശം മൗലികാവകാശമായി പ്രഖ്യാപിക്കുക, ശിക്ഷ വേഗത്തിൽ നടപ്പാക്കുക, തൂക്കിലേറ്റൽ നിയമവിരുദ്ധമാക്കി മാറ്റുക എന്നീ ആവശ്യങ്ങളാണ് ഹരജിയിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത്. വിഷയത്തിൽ കേന്ദ്രസർക്കാർ വിശദമായ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
മാനന്തവാടി– പുതുശ്ശേരി വളവ് കെഎസ്ആർടിസി സർവീസ് പുനഃരാരംഭിക്കുന്നു
മാനന്തവാടി-പുതുശ്ശേരി വളവ് റൂട്ടിൽ വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസി ബസ് സർവീസ് പുനഃരാരംഭിക്കുന്നു. എടവക ഗ്രാമപഞ്ചായത്തിലെ തോണിച്ചാൽ, പയങ്ങാട്ടിരി, പാലമുക്ക്, പള്ളിക്കൽ, കല്ലോടി, അയിലമൂല തുടങ്ങിയ പ്രദേശങ്ങളിലൂടെ സര്‍വീസ് നടത്തുന്ന ബസ് പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.മാനന്തവാടി എംഎൽഎയും പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയുമായ ഒ ആർ കേളുവിന്റെ ഇടപെടലാണ് വിജയം കണ്ടത്. നേരത്തെ പുതുശ്ശേരി വളവിൽ നിന്ന് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ്, ദൂരസ്ഥലങ്ങളിൽ നിന്ന് രാത്രി സമയങ്ങളിൽ എത്തുന്നവർക്കും, രാവിലെ നേരെ പുറപ്പെടുന്ന യാത്രക്കാർക്കും ഏറെ സഹായകരമായിരുന്നു. പിന്നീട് ഈ സര്‍വീസ് നിലച്ചു.അതേസമയം തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പുതിയിടത്തേക്കും ആദ്യമായി ബസ് സർവ്വീസ് ആരംഭിച്ചു. ഇരുന്നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ യാത്രാദുരിതം ഇതോടെ അവസാനിക്കും. പുതിയിടം നിവാസികളുടെ നിരന്തരമായ അഭ്യർത്ഥനയുടെയും ഇടപെടലിന്റെയും അടിസ്ഥാനത്തിൽ മാനന്തവാടി – മക്കിമല റൂട്ടിൽ നിലവിലുള്ള കെഎസ്ആർടിസി സര്‍വീസ് പുനഃക്രമീകരിച്ചാണ് സർവീസ് നടത്തുന്നത്. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറികൊണ്ടിരിക്കുന്ന പുതിയിടം മുനീശ്വരൻകുന്ന് ഹരിത ടൂറിസം കേന്ദ്രത്തിലേക്കെത്തുന്ന പ്രധാന പാതയിലൂടെയാണ് പുതിയ ബസ് സർവ്വീസെന്നതിനാൽ സഞ്ചാരികൾക്കും ഏറെ പ്രയോജനപ്പെടും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ വിവിധ സമയങ്ങളിൽ ബസ് സർവീസുണ്ടാവും.മാനന്തവാടി -പുതുശ്ശേരി വളവ് ബസ് റൂട്ടും സമയവിവരവുംരാവിലെ 07:10 – മാനന്തവാടി – കല്ലോടി 07:4007:45 – കല്ലോടി – മാനന്തവാടി 08:1508:20 – മാനന്തവാടി – കല്ലോടി 08:5008:55 – കല്ലോടി – മാനന്തവാടി 09:25വൈകീട്ട് 4: – മാനന്തവാടി – കല്ലോടി 4:304:35 – കല്ലോടി – മാനന്തവാടി 5:058:50 – മാനന്തവാടി – പുതുശ്ശേരി വളവ് 9:45രാവിലെ 6:00 – പുതുശ്ശേരി വളവ് – മാനന്തവാടി 06:55
സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വീണ്ടും പ്രതിസന്ധിയിൽ
സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി വീണ്ടും വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വിവിധ ജില്ലകളിലെ സ്കൂളുകളിലേക്കുള്ള അരിവിതരണം പൂര്‍ണമായും നിലച്ചതോടെ പദ്ധതിയുടെ നടപ്പാക്കല്‍ താളം തെറ്റിയിരിക്കുകയാണ്.ജില്ലകളിലേക്കുള്ള വിതരണവും ഇതുവരെ പുനരാരംഭിക്കാനായിട്ടില്ലെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ഉച്ചഭക്ഷണ ചെലവിനുള്ള തുക ഇതുവരെ അനുവദിക്കാത്തതോടെ പ്രധാനാധ്യാപകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളപ്പെട്ടിരിക്കുന്നത്. സ്കൂളുകളില്‍ മുട്ടയും പാലും വിതരണത്തിനായി ചെലവാക്കിയ തുകയും ലഭിക്കാതെ തന്നെ പദ്ധതിയുടെ നടത്തിപ്പ് ബുദ്ധിമുട്ടിലായി.സ്കൂളുകളിലേക്ക് ഉച്ചഭക്ഷണത്തിനുള്ള അരിവിതരണം പുനരാരംഭിക്കാനും ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലെ ചെലവുകൾ അടിയന്തിരമായി അനുവദിക്കാനും സര്‍ക്കാര്‍ ത്വരിത നടപടിയെടുക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്‌എ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാർ ആവശ്യപ്പെട്ടു. നിലവിലെ നില തുടർന്നാല്‍ പദ്ധതിയുടെ സാധാരണ പ്രവാഹം തന്നെ തകരുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.
കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ച് പ്രതിസന്ധിയിൽ സർക്കാർ ഹെലികോപ്റ്റർ; പ്രതിമാസ വാടകയും കുടിശ്ശികയും തലവേദനയായി
മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ചിരുന്ന ഫണ്ടിൽ വൻ വെട്ടിക്കുറവ് വന്നതോടെ സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ പദ്ധതിയുടെ ഭാവി ഗുരുതര പ്രതിസന്ധിയിലായി. പ്രതിവർഷം 20 കോടി രൂപ ലഭിച്ചിരുന്ന ഫണ്ടിൽ 75% വെട്ടിക്കുറച്ച് 5 കോടി രൂപയ്ക്കും താഴെയാക്കിയതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം.ഇതിന്റെ പ്രതിഫലമായി പ്രതിമാസം 80 ലക്ഷം രൂപയോളം വരുന്ന ഹെലികോപ്റ്റർ വാടക നൽകുന്നത് മുടങ്ങി, നിലവിൽ മൂന്നു കോടിയിലധികം രൂപയുടെ കുടിശ്ശികയും റിപ്പോർട്ടുകളുണ്ട്.സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവർത്തനം അവസാനിച്ചതായി പോലീസ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചത്.ഫെബ്രുവരിയിൽ മാവോയിസ്റ്റ് നേതാവ് സന്തോഷിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന്,വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളെ ഭീഷണിയില്ലാത്ത പ്രദേശങ്ങളായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മാവോയിസ്റ്റ് ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കണ്ണൂർ, വയനാട് ജില്ലകളെ പട്ടികയിൽ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി അമിത് ഷായെ സമീപിച്ചു. ഇതിനെതിരെ സർക്കാരിന്റെ ഇരട്ടത്താപ്പിനെ കുറിച്ചുള്ള വിമർശനങ്ങൾ ശക്തമാണ്.ഹെലികോപ്റ്റർ വാങ്ങിയതിന്റെ ലക്ഷ്യത്തെക്കുറിച്ചും സംശയങ്ങളുണ്ട്. മാവോയിസ്റ്റ് നിരീക്ഷണത്തിനെന്ന പേരിൽ കൊണ്ടുവന്ന ഹെലികോപ്റ്റർ ഇതുവരെ യാതൊരു പ്രധാന ദൗത്യങ്ങൾക്കും ഉപയോഗിച്ചിട്ടില്ലെന്നതാണ് ആരോപണം. മറിച്ച്, ഉയർന്ന ഉദ്യോഗസ്ഥരും വി.ഐ.പി. യാത്രകളും മാത്രമാണ് പ്രധാനമായും നടന്നതെന്ന വിമർശനമാണ് ഉയരുന്നത്.മൂന്ന് വർഷത്തേക്ക് 28.8 കോടി രൂപയുടെ കരാറിലാണ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തിരിക്കുന്നത്. കേന്ദ്ര ഫണ്ട് ലഭിച്ചില്ലെങ്കിലും പ്രതിമാസ വാടകയായ 80 ലക്ഷം രൂപയും ഇന്ധനം, അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം, പാർക്കിംഗ് ഫീസ് എന്നിവയും സംസ്ഥാന ഖജനാവിൽ നിന്ന് തന്നെ വഹിക്കേണ്ടിവരും. ഇതോടെ തണ്ടർബോൾട്ട് പരിശീലനം, കമ്മ്യൂണിറ്റി പോലീസിംഗ് തുടങ്ങി മറ്റു മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ ഹെലികോപ്റ്റർ വാടകയും അനുബന്ധ ചെലവുകളും സംസ്ഥാന ഖജനാവിൽ നിന്ന് നിറവേറ്റാൻ സർക്കാർ ഒരുങ്ങുന്നതായുള്ള വിമർശനങ്ങളും ശക്തമാകുന്നു. പൊതുജനങ്ങളുടെ പണമാണ് ഇത്തരം ആഡംബര പദ്ധതികൾക്ക് ഉപയോഗിക്കുന്നത് എന്നത് വലിയ ചർച്ചയായിരിക്കുകയാണ്.