Posted By Anuja Staff Editor Posted On

വിദ്യാർഥികളുടെ പഠന മികവ് ഉറപ്പാക്കുന്നതിൽ ഗൗരവമായ ഇടപെടൽ വേണം: മുഖ്യമന്ത്രി

മുഴുവൻ വിദ്യാർഥികളുടേയും പഠന മികവ് ഉറപ്പാക്കുന്നതില്‍ ഗൗരവമായ പരിശോധനയും ഇടപെടലും ആവശ്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ക്ലാസിലെ വിദ്യാർഥികളില്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവർ ആരെല്ലാമാണെന്ന് അവരെ പഠിപ്പിക്കുന്ന അധ്യാപകർക്ക് അറിയാം. അത്തരം വിദ്യാർഥികളുടെ പഠന ഉന്നമനത്തിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനാകുമെന്നതില്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അധ്യയന വർഷത്തേക്കുള്ള പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ കേരളം രംഗം പല കാര്യങ്ങളിലും ഏറെ മെച്ചപ്പെട്ടതാണെന്നതു നമുക്ക് അഭിമാനം പകരുമ്ബോള്‍ത്തന്നെ, ഏതെങ്കിലും പ്രത്യേക കാര്യത്തിലോ വിഷയത്തിലോ നാം പുറകിലാകുന്നുണ്ടെങ്കില്‍ അത് വിലയിരുത്തല്‍ നടത്തുന്നവരുടെ പിഴവുകൊണ്ടല്ലെന്നു മനസിലാക്കാനുള്ള സാമാന്യ ബോധം എല്ലാവർക്കുമുണ്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. അതു വസ്തുതയാണെന്ന് അംഗീകരിച്ച്‌ എങ്ങനെ മാറ്റാൻ കഴിയുമെന്നതാണു ചിന്തിക്കേണ്ടത്. ഇക്കാര്യം ഗൗരവമായി ആലോചിക്കേണ്ട ഘട്ടമാണിത്. എല്ലാ വിദ്യാർഥികള്‍ക്കും പഠിക്കാനുള്ള സാഹചര്യം ഒരേപോലെ ആയിരിക്കില്ല. വ്യത്യസ്ത സാഹചര്യങ്ങളില്‍നിന്നു വരുന്ന കുട്ടികളാണ് നമ്മുടെ വിദ്യാലയങ്ങളിലുള്ളത്. അവരില്‍ ചിലർ പഠനത്തില്‍ പിന്നില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അവർ അതേ വഴിയില്‍ പൊയ്ക്കോട്ടേ എന്ന നിലപാടാകരുത്സ്വീകരിക്കുന്നത്. കൃത്യമായി അവരെ പഠനത്തില്‍ സഹായിക്കുകയും മുന്നോട്ടു നയിക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യണം. അത്തരം കാര്യങ്ങള്‍ എവിടെയെല്ലാം നടക്കുന്നുവെന്നതു ഗൗരവമായി പരിശോധിക്കണം.

വിദ്യാഭ്യാസ രംഗത്തെ അക്കാദമിക മികവ് വർധിപ്പിക്കുന്നതിനു സർക്കാർ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അക്കാദമിക മികവ് വർധിപ്പിക്കുന്നിനും വലിയ ഇടപെടല്‍ നടത്തി. ഓരോ വിദ്യാലയത്തെ സംബന്ധിച്ചും കൃത്യമായ അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കാൻ തീരുമാനിച്ചു. വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാർഥികളില്‍ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങള്‍ ആസൂത്രണം ചെയ്തു. അധ്യാപന രീതിയിലും മാറ്റങ്ങള്‍ കൊണ്ടുവന്നു. അത്തരമൊരു സംസ്ഥാനത്ത് സാധാരണഗതിയില്‍ ഈ രീതിയില്‍ ഒരു ചർച്ച ഉയർന്നുവരേണ്ട സാഹചര്യം ഉണ്ടാകേണ്ടതല്ല. പക്ഷേ, നമ്മുടെ സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം എല്ലാവരും താത്പര്യപൂർവം ഗൗരവത്തോടെ കാണുന്നതായതുകൊണ്ട് ആ രംഗത്തുള്ള ചെറിയ കുറവുപോലും നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെടും.
പൊതുവിദ്യാഭ്യാസ മേഖല ഏറ്റവും പിന്നില്‍പ്പോയ ഒരു കാലത്തു വല്ലാത്ത തകർച്ച പൊതുവിദ്യാലയങ്ങള്‍ക്കുണ്ടായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷയ്ക്കിരുന്ന കുട്ടികളില്‍ ഒരു കുട്ടിയും പാസാകാത്ത ഒട്ടേറെ സ്‌കൂളുകള്‍ അക്കാലത്തു കേരളത്തിലുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും പ്രബലമായ ഒരു അധ്യാപക സംഘടന ആ പ്രശ്നം ഗൗരവമായി കാണുകയും സ്‌കൂളുകളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഗൗരവപൂർവം ഇടപെടുകയും ചെയ്തു. അന്നു നല്ല ഫലം അതിനു സൃഷ്ടിക്കാൻ കഴിഞ്ഞു. നാം ഏതുതരം അക്കാദമിക മാസ്റ്റർ പ്ലാൻ തയാറാക്കിയാലും ആ വിദ്യാലയത്തിലെ വിദ്യാർഥികളുടെ അഭിവൃദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്നത് പ്രത്യേകിച്ചു പറയേണ്ടതില്ല. പ്രത്യേക ശ്രദ്ധയോടെ കാര്യങ്ങള്‍ നീക്കിയപ്പോള്‍ പൂജ്യം എന്ന നിലയില്‍ എത്തിയ റിസള്‍ട്ട് നല്ല രീതിയില്‍ അഭിവൃദ്ധിപ്പെടുത്താൻ അന്നു പല വിദ്യാലയങ്ങള്‍ക്കും കഴിഞ്ഞു. അപൂർവം ചില വിദ്യാലയങ്ങള്‍ അന്ന് പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും പാസാകുന്ന നിലയിലേക്കും എത്തി. പഠന രംഗത്തടക്കം വലിയ മാറ്റം പിന്നീടുണ്ടായതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


Comments (0)

Leave a Reply

Your email address will not be published. Required fields are marked *