Posted By Anuja Staff Editor Posted On

കലക്ടറുടെ ചേംബറിൽ ആനക്കൊമ്ബ് സൂക്ഷിക്കാൻ അനുമതി നൽകിയത് വനംവകുപ്പെന്ന്; പരാതിയിൽ അന്വേഷണം തുടങ്ങി

വയനാട് ജില്ല കലക്ടറുടെ ചേംബറില്‍ ആനക്കൊമ്ബുകള്‍ പ്രദർശിപ്പിക്കുന്നതിനെതിരെ നല്‍കിയ പരാതിയില്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി.വയനാട് മടക്കിമല സ്വദേശി ഇളങ്ങോളി അബ്ദുറഹിമാനാണ് ഇതുസംബന്ധിച്ച്‌ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് ആൻഡ് വിജിലൻസ് ഉള്‍പ്പെടെ ഉന്നത വനം വകുപ്പ് അധികൃതർക്ക് പരാതി നല്‍കിയത്. വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജൻസ് കല്‍പറ്റ യൂനിറ്റാണ് അന്വേഷണം തുടങ്ങിയത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഇത് യഥാർഥ ആനക്കൊമ്ബാണെന്ന് വനംവകുപ്പ് അധികൃതർ തന്നെ അറിയിച്ചതായി പരാതി നല്‍കിയ ഇളങ്ങോളി അബ്ദുറഹിമാൻ ‘മാധ്യമം ഓണ്‍ലൈനി’നോട് പറഞ്ഞു. കൊമ്ബുകള്‍ യഥാർഥമല്ലെന്ന വാദം പല കോണുകളില്‍നിന്നും ഉയർന്നിരുന്നു. കലക്ടറുടെ ചേംബറില്‍ ആനക്കൊമ്ബുകള്‍ സൂക്ഷിക്കാൻ അനുമതി നല്‍കിയത് വനംവകുപ്പ് തന്നെയാണെന്നാണ് വിവരം. 24 വർഷം മുമ്ബ് വനംവകുപ്പ് വിട്ടുനല്‍കിയതാണ് ഇവയെന്നും സൂചനയുണ്ട്.

കലക്ടറുടെ ചേംബറില്‍ ആനക്കൊമ്ബുകള്‍ പ്രദർശിപ്പിക്കാൻ അനുമതി നല്‍കി 1990 ഡിസംബറില്‍ വനംവകുപ്പ് അണ്ടർ സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. 1989ല്‍ അന്നത്തെ കലക്ടർ മൈക്കിള്‍ വേദശിരോമണിയെ ചേകാടിയില്‍ ആക്രമിച്ച ആനയുടെ കൊമ്ബുകളാണിതെന്നും പറയപ്പെടുന്നുണ്ട്. ഈ ആന പിന്നീട് വനത്തിനുള്ളില്‍ മറ്റൊരാനയുമായി ഏറ്റുമുട്ടി ചരിഞ്ഞു. ഇതേതുടർന്ന് കൊമ്ബുകള്‍ വനംവകുപ്പ് സൂക്ഷിക്കുകയായിരുന്നു.

നിലവിലെ നിയമങ്ങള്‍ പ്രകാരം ആനക്കൊമ്ബുകള്‍ സൂക്ഷിക്കുന്നത് ട്രഷറിയിലെ സ്ട്രോങ് റൂമിലാണ്. അവിടേക്കു മാറ്റാതെ ജില്ല കലക്ടറുടെ ഓഫിസില്‍ ഇത് പ്രദർശനത്തിന് വെക്കുന്നതെന്തിനാണെന്നായിരുന്നു പരാതിക്കാരന്റെ ചോദ്യം. ‘മൃഗസംരക്ഷണവും വന്യജീവി സംരക്ഷണവുമൊക്കെ ഉറപ്പുവരുത്തേണ്ട ജില്ല ഭരണാധികാരിയുടെ ചേംബറില്‍, കൊല്ലപ്പെട്ട ആനയുടെ കൊമ്ബുകള്‍ പ്രദർശനത്തിന് വെക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ജനത്തിന് നല്‍കുന്നത്? വേലി തന്നെ വിളവു തിന്നുന്ന തരത്തിലുള്ള നടപടിയാണിത്. ഈ ആനക്കൊമ്ബുകളുടെ പ്രദർശനം പുതുതലമുറകള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണ്? 1990നുശേഷം വയനാട്ടില്‍ കലക്ടർ പദവിയില്‍ ഇരുന്നവർക്കൊന്നും ഇതിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്നത് അതിശയിപ്പിക്കുന്നതാണ്. നിയമത്തിന് മുൻപില്‍ എല്ലാവരും സമന്മാർ ആണെന്ന ജനാധിപത്യ ബോധം ഉറപ്പിക്കാൻ കൂടിയാണ് താൻ പരാതി നല്‍കിയതെന്നും അബ്ദുറഹ്മാൻ പറയുന്നു.

വയനാട് കലക്ടറേറ്റില്‍ ജില്ല കലക്ടറുടെ ചേംബറില്‍ ഒരുപാടുകാലമായി ആനക്കൊമ്ബുകള്‍ പ്രദർശിപ്പിക്കുന്നുണ്ട്. പലപ്പോഴും ഇതുസംബന്ധിച്ച ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. ഈ കൊമ്ബുകളുടെ പശ്ചാത്തലത്തില്‍ ഫോട്ടോ എടുത്ത് ജില്ല കലക്ടർ രേണുരാജ് ഐ.എ.എസ് ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അബ്ദുറഹിമാൻ പരാതി നല്‍കിയത്. പരാതി നല്‍കിയശേഷവും കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഈ ആനക്കൊമ്ബുകള്‍ക്കു മുന്നില്‍ ചേംബറില്‍ ഇരിക്കുന്ന ചിത്രം കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version