Posted By Anuja Staff Editor Posted On

മഴക്കാല മുന്നൊരുക്കങ്ങൾ: ഓറഞ്ച് ബുക്ക് നിർദേശങ്ങൾ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികൾ അതത് വകുപ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുത്തു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പ്രവർത്തനങ്ങളുടെ അവലോകനം:
മഴക്കാല മുന്നൊരുക്ക യോഗത്തിന്റെ തീരുമാനപ്രകാരം ഇതിനകം നടപ്പാക്കിയ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ അവലോകനം ചെയ്യേണ്ടതുണ്ടെന്നും, ജില്ലാ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേരണമെന്നും നിർദ്ദേശിച്ചു.

വിബവസമാഹരണം:
ദുരന്ത സാധ്യതകൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിഭവസമാഹരണ കേന്ദ്രങ്ങൾ സജ്ജീകരിക്കാനുള്ള നിർദ്ദേശം നേരത്തെ തന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു. കെട്ടിടം കണ്ടെത്തുക, രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ ഉറപ്പാക്കുക എന്നിവ മുൻകൂട്ടി തീരുമാനിക്കണമെന്ന് യോഗത്തിൽ നിർദേശിച്ചു.

ദുരിതബാധിതർക്ക് ക്യാംപുകൾ:
ദുരിതബാധിതരെ താമസിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ക്യാംപുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. മലവെള്ളപ്പാച്ചിൽ സംഭവിക്കാൻ സാധ്യതയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും, സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുകയും വേണം. സ്‌കൂളുകളുടെ ചുറ്റുമതിൽ, മേൽക്കൂര, സമീപത്തുള്ള മരങ്ങൾ എന്നിവ അപകടാവസ്ഥയിൽ അല്ലെന്ന് ഉറപ്പാക്കണം.

ആശുപത്രി പ്രവർത്തനം:
ദുരന്ത ഘട്ടങ്ങളിൽ ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി സ്വകാര്യ ആശുപത്രികളെയും ദുരന്തനിവാരണ പ്ലാനിൽ ഉൾപ്പെടുത്തണം.

സാംക്രമിക രോഗങ്ങൾ തടയൽ:
സാംക്രമിക രോഗങ്ങൾ തടയുന്നതിനായി ജലാശയങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും, വെള്ളം ക്ലോറിനേറ്റ് ചെയ്യുകയും വേണം. പാമ്പ് കടിയുള്ളിടങ്ങളിൽ ആവശ്യമായ പ്രതിരോധ മരുന്നുകൾ ആശുപത്രികളിൽ സജ്ജീകരിച്ച്, പാമ്പ് കടിക്ക് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും നിർദേശിച്ചു.

വിപുലമായ ഫണ്ടുകൾ:
രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ വാങ്ങുന്നതിനായി ഓരോ ഗ്രാമപഞ്ചായത്തിനും 1 ലക്ഷം രൂപ, നഗരസഭയ്ക്ക് 3 ലക്ഷം രൂപ, കോർപ്പറേഷനുകൾക്ക് 5 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ക്യാംപുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഓരോ ഗ്രാമപഞ്ചായത്തിനും 1 ലക്ഷം രൂപ, നഗരസഭയ്ക്ക് 2 ലക്ഷം രൂപ, കോർപ്പറേഷനുകൾക്ക് 5 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ബണ്ട് സംരക്ഷണം, തീരത്തെ വീട് സംരക്ഷണം എന്നിവയ്ക്കായി മണൽ നിറച്ച കയർ ചാക്കുകൾ, ജിയോ ട്യൂബുകൾ, മണൽ ബണ്ടുകൾ എന്നിവയ്‌ക്കായി ഓരോ ഗ്രാമപഞ്ചായത്തിനും 4 ലക്ഷം രൂപ, നഗരസഭയ്ക്ക് 5 ലക്ഷം രൂപ, കോർപ്പറേഷനുകൾക്ക് 7 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.

യോഗത്തിൽ പങ്കെടുത്തവർ:
യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, ആർ. ബിന്ദു, എ. കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വേണു വി, കേന്ദ്ര സേനാ പ്രതിനിധികൾ, ദുരന്തനിവാരണ സെക്രട്ടറി ടിങ്കു ബിസ്വാൾ, മെമ്പർ സെക്രട്ടറി ശേഖർ കുര്യക്കോസ്, ജില്ലാ കളക്ടർമാർ എന്നിവരും പങ്കെടുത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version