ഭാവിയിൽ ഇന്ധനവിലയിൽ കുറവ് പ്രതീക്ഷിക്കാമെന്നു് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് എസ് പുരി. അമേരിക്ക ഉൾപ്പെടെ ആഗോള വിപണിയിലേക്ക് കൂടുതൽ എണ്ണ എത്തുന്നതിനാൽ വിലക്കയറ്റം നിയന്ത്രിക്കാനാകുമെന്നു് അദ്ദേഹം വ്യക്തമാക്കി. പ്രധാന വിപണികളിൽ എണ്ണ ലഭ്യത വർദ്ധിക്കുമെന്നതിനാൽ ഉൽപ്പാദന കുറവ് നേരിട്ട രാജ്യങ്ങളും തങ്ങളുടെ നയങ്ങൾ പുനഃപരിശോധിക്കാൻ നിർബന്ധിതരാകുമെന്നു് മന്ത്രി കൂട്ടിച്ചേർത്തു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/He6GJaaXJApLFGlSb9knVc
അമേരിക്കയിൽ കൂടുതൽ എണ്ണ കുഴിച്ചെടുക്കുന്നതിനുള്ള നടപടികൾക്ക് പുതിയ ഭരണകൂടം തുടക്കമിട്ടിട്ടുണ്ടു്. ഇതോടെ ആഗോള തലത്തിൽ എണ്ണവില കുറയാൻ സാധ്യതയുണ്ടെന്നാണു് വിലയിരുത്തൽ. നിലവിൽ ഇന്ത്യ 40 രാജ്യങ്ങളിൽ നിന്നു് എണ്ണ ഇറക്കുമതി ചെയ്യുന്നു. അതിനാൽ അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ എണ്ണ എത്തുന്നതു് ഇന്ത്യയുടെ പണപ്പെരുപ്പ നിയന്ത്രണത്തിനും അനുകൂലമാകുമെന്നാണു് വിലയിരുത്തൽ.
പെട്രോൾ വില: ഇന്ത്യയിൽ കുറവിന്റെ ദിശയിൽ
2022 ഫെബ്രുവരി മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ പെട്രോൾ വില വർദ്ധിച്ചതായി പല രാജ്യങ്ങളിലും റിപ്പോർട്ട് വരുമ്പോൾ, ഇന്ത്യയിൽ അതു് നിയന്ത്രിതമായി തുടരുന്നുവെന്ന് ഹർദീപ് എസ് പുരി പറഞ്ഞു. പാകിസ്ഥാനിൽ 48 ശതമാനം, അമേരിക്കയിൽ 14.2 ശതമാനം എന്നിവയാണ് ഇന്ധനവിലയുടെ വർദ്ധനവു് രേഖപ്പെടുത്തിയതെങ്കിൽ, ഇന്ത്യയിൽ ഇതേ കാലയളവിൽ 0.7 ശതമാനം കുറവാണു് രേഖപ്പെടുത്തിയത്.
ബ്രസീൽ, ഗയാന, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നു് കൂടുതൽ എണ്ണ വിപണിയിലേക്കെത്തുന്നത് ഉല്പന്ന വില കുറയ്ക്കാൻ സഹായിക്കും. അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യമാണെന്നും അവിടം പ്രതിദിനം 1.3 കോടി ബാരൽ എണ്ണ ഉൽപാദനം നടത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ഇത് 16 ലക്ഷം ബാരൽ വരെ വർദ്ധിപ്പിക്കാൻ അമേരിക്ക ലക്ഷ്യമിടുന്നുണ്ട്.
ഇന്ധനവിലയിൽ ആഗോള തലത്തിൽ മാറ്റം പ്രതീക്ഷിക്കുമ്പോൾ, ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം ആവശ്യത്തിന് കുറഞ്ഞ വിലയ്ക്ക് എണ്ണ സംഭരിക്കുക എന്നാണെന്നും ഹർദീപ് എസ് പുരി പറഞ്ഞു.