സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അഞ്ച് ദിവസം തുടര്‍ച്ചയായി മഴ ലഭിക്കുമെന്ന് പ്രവചിച്ച സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0
ഇന്ന് മുതല്‍ വെള്ളിയാഴ്ചവരെ, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റിനും ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അടുത്ത മണിക്കൂറുകളില്‍ അതിശക്തമായ കാറ്റിനും ഇടിയോടെയുള്ള മഴയ്ക്കും സാധ്യതയുള്ളത്.അതേസമയം, സംസ്ഥാനത്തെ മറ്റു ജില്ലകളിലും നേരിയതോതില്‍ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 10ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 11നും 12നും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 13ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജാഗ്രത നിർദേശിച്ചിട്ടുണ്ട്.ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണെങ്കിലും അഞ്ച് ദിവസം തുടരുന്ന മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മലയോര മേഖലകളിലും വിവിധ ജില്ലകളിലും ഇന്നലെ മഴ ലഭിച്ചിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി മഴയുടെ തീവ്രത കുറവായിരുന്നുവെങ്കിലും വീണ്ടും കാറ്റോടുകൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അല്ലെങ്കില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.
