Posted By Anuja Staff Editor Posted On

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് മോദിയെ 6 വർഷത്തേക്ക് വിലക്കണമെന്ന് ആവശ്യം; ഹർജി തള്ളി

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ആറ് വർഷത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് എസ്.സി. ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. വിഷയം ബന്ധപ്പെട്ട അധികൃതർക്ക് മുന്നില്‍ ഉന്നയിക്കാൻ ബെഞ്ച് നിർദേശിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

ഫാത്തിമ എന്ന സ്ത്രീയ്ക്കുവേണ്ടി അഭിഭാഷകനായ ആനന്ദ് എസ്. ജോൻധാലെ ആണ് മോദിയെ വിലക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി നല്‍കിയത്. വിദ്വേഷപ്രസംഗം നടത്തിയതിന് ജനപ്രാതിനിധ്യനിയമപ്രകാരം ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിലക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

ആദ്യം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാതെ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചതാണ് ഹർജി തള്ളാൻ കാരണമായി കോടതി പറഞ്ഞത്. ബന്ധപ്പെട്ട അധികൃതരെ സമീപിക്കാൻ ഹർജിക്കാരോട് നിർദേശിച്ച കോടതി ഹർജി പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെങ്കില്‍ അനുവാദം നല്‍കാമെന്നും പറഞ്ഞു. തുടർന്ന് ഹർജിക്കാരൻ ഹർജി പിൻവലിക്കുകയായിരുന്നു.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനുമെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു ഹർജിയും സുപ്രീം കോടതി തള്ളി. ഇതേ ബെഞ്ച് തന്നെയാണ് ഈ ഹർജിയും തള്ളിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *